
ദില്ലി: ബെഡ് സ്റ്റോറേജ് ബോക്സിൽ യുവതിയുടെയും ആറ് വയസ്സുള്ള മകളുടെയും മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ദില്ലിയിലെ ആലി വിഹാറിലെ വസതിയിലാണ് ജ്യോതി (35) യുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേ കെട്ടിടത്തിൽ താമസിക്കുന്ന അക്കൗണ്ടന്റായ ദീൻ ദയാലിനെതിരെ (35) കേസെടുത്തു.
ഭീം കോളനിയിലെ വീട്ടിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി സരിത വിഹാർ പൊലീസ് സ്റ്റേഷനിൽ കോൾ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.ബെഡിന്‍റെ സ്റ്റോറേജ് ബോക്സിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. ഇരുവരെയും ഉടൻ എയിംസിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മരണം ഡോക്ടർ സ്ഥിരീകരിച്ചു. ജ്യോതിയുടെ ഭർത്താവ് സുദർശൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പൊലീസ് പറഞ്ഞു. പ്രിന്‍റിങ് പ്രസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
ജ്യോതിയും ദീൻ ദയാലും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ജ്യോതി ഇയാളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രാഥമിക വൈദ്യപരിശോധനയിൽ ബാഹ്യമായി പരിക്കുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റ്‌മോർട്ടം ചെയ്തതോടെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. അയൽവാസിയായ ദീൻ ദയാലിനെതിരെ കേസ് എടുത്തെങ്കിലും ഇയാൾ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam