
ദില്ലി: നോയിഡയിലെ ഫ്ലാറ്റിൽ വീണ്ടും ജോലിക്കാരിക്ക് മർദ്ദനം. വീട്ടുജോലിക്കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച താമസക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൌണ്ടി എന്ന ഫ്ലാറ്റിലാണ് സംഭവം.വീട്ടുജോലിക്കാരിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ലിഫ്റ്റിൽ കയറി പോകുവാൻ ശ്രമിക്കുന്ന വീട്ടുജോലിക്കാരിയെ ഫ്ലാറ്റിലെ താമസക്കാരിയായ ഷെഫാലി കൌൾ വലിച്ചിഴയ്ക്കുന്നതും, മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി.
നോയ്ഡയിലെ ഫ്ലാറ്റുകളിൽ ജോലിക്കെത്തുന്നവരോട് ഫ്ലാറ്റിലെ താമസക്കാർ മോശമായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കുറച്ചു വർഷങ്ങളായി ഷെഫാലിയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയാണ് ഇരുപതുകാരിയായ അനിത. അനിതയെ ഷെഫാലി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. വീട്ടിൽ പോകാൻ ഷെഫാലി അനുവദിക്കാറില്ലായിരുന്നുവെന്നും അനിതയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
അനിത ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലുള്ള സംഭവങ്ങളാണ് ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷെഫാലി കൌളിനെതിരെ എഫ്‌ഐആർ എടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ് അറിയിച്ചു. അനിതയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഷെഫാലിയെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam