'ഞെട്ടിക്കുന്ന ആക്രമണം'; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശസര്‍വ്വകലാശാലകളിലും ശബ്ദമുയരുന്നു

By Web TeamFirst Published Dec 17, 2019, 5:04 PM IST
Highlights

''ഇന്ത്യന്‍ ഭരണഘടനാപരമായും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണ്'', ഡിസംബര്‍ 15ന് പൊലീസ് അഴിച്ചുവിട്ട ആക്രമണമെന്ന്...

ദില്ലി: ജാമിയ മിലിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയില്‍ അപലപിച്ച് അമേരിക്കയിലെ ഹാര്‍വാഡ്, യാലെ സര്‍വ്വകലാശാലകളിലെ നാനൂറിലേറെ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ രംഗത്ത്. പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇവര്‍ പ്രസ്താവനയിറക്കി. 

''ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യയിലെ ഓരോ സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം'' - എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. 

കൊളമ്പിയ യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, മിഷിഗണ്‍ യൂണിവേഴ്സിറ്റി, ചികാഗോ യൂണിവേഴ്സിറ്റി, ബ്രൗണ്‍ യൂണിവേഴ്സിറ്റി തുടങ്ങിയ വിദേശ സര്‍വ്വകലാശാലകളില്‍നിന്നുള്ളവരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രസ്താവനയില്‍ ഒപ്പുവച്ചു. 

''ഇന്ത്യന്‍ ഭരണഘടനാപരമായും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണ്'', ഡിസംബര്‍ 15ന് പൊലീസ് അഴിച്ചുവിട്ട ആക്രമണം. ''ലൈബ്രറികളില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചത്, സേനയെ ഉപയോഗിച്ച് പൗരന്മാര്‍ക്ക് നേരെ ക്രൂരമായ നടപടി അഴിച്ചുവിട്ടത് നിയമ ലംഘനമാണ്. മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിന് നേരെയെന്നത് മനസ്സാക്ഷിയെ നടുക്കുന്നു'' എന്നും പ്രസ്തവാനയില്‍ പറയുന്നു. 

''ഈ ക്രൂരമായ ആക്രമണത്തിന്‍റെ ഇരകളില്‍ ഭൂരിഭാഗവും മുസ്ലിംകള്‍ ആണ്. ഇത് ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള നടപടിയാണ്. ''അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് അനുസൃതവും നിയമസാധുത മാനിച്ചും അനിവാര്യത കണക്കിലെടുത്തും ആനുപാതികമായും മാത്രമേ സേനയെ ഉപയോഗിക്കാന്‍ പാടുള്ളൂ. പൊലീസിന്‍റെ ക്രൂതരയ്ക്ക് കടിഞ്ഞാണിടുകയോ അല്ലാത്തപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കുകയോ ചെയ്യണം എന്നും പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ആവശ്യപ്പെട്ടു. 

ജാമിയ മിലിയ, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല കാമ്പസുകളില്‍നിന്ന് പൊലീസ് സേനയെ പിന്‍വലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം പുനസ്ഥാപിക്കണം.  ദില്ലി പൊലീസ്, ഉത്തര്‍പ്രദേശ് പൊലീസ് സെന്ട്രല്‍ റിസര്‍വ്വ് പൊലീസ് എന്നിവര്‍ നടത്തിയ ആക്രമണത്തില്‍  സത്വരവും സ്വതന്ത്രവും ശക്തവുമായ അന്വേഷണം നടത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ പ്രതിഷേധകര്‍ക്കെതിരെ നടത്തിയ ആക്രമണത്തെയും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നുണ്ട്. 

''നിയമവിരുദ്ധമായി ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുന്നത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തടയുകയും പ്രതിഷേധകര്‍ക്ക്, പൊലീസിന്‍റെ നിയവിരുദ്ധമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് അറിയിക്കാനുള്ള കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കലുമാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കലാപം എന്ന് വിശേഷിപ്പിച്ചതിലുള്ള ഉത്‌കണ്‌ഠയും പ്രസ്താവനയിലൂടെ അവര്‍ പങ്കുവയ്ക്കുന്നു. 

click me!