
ബെംഗളുരു: കൊവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടമായ യുവാവ് ലൈംഗികത്തൊഴിലാളിയായി, വിവാഹമോചനം തേടി ഭാര്യ. ബെംഗളുരുവിലാണ് സംഭവം. ബിപിഒ ആയി ജോലി ചെയ്തിരുന്ന യുവാവിനാണ് കൊവിഡ് കാലത്ത് ജോലി നഷ്ടമായത്. മറ്റൊരു ജോലിക്ക് ശ്രമിച്ച് ഫലം കാണാതെ വന്നതോടെയാണ് യുവാവ് ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഈ വിവരം യുവാവ് ഭാര്യയില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ജോലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോളുള്ള ഭര്‍ത്താവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്നാണ് 24കാരിയായ ഭാര്യ യുവാവിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
യുവാവിന്‍റെ ഫോണിലും കംപ്യൂട്ടറിലും നിന്ന് മറ്റ് സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ സഹോദരന്‍റെ സഹായത്തോടെ യുവതി കണ്ടെത്തുകയായിരുന്നു. 2017ലാണ് ബിപിഒ ജോലി ചെയ്തിരുന്നു യുവാവും യുവതിയും പ്രണയത്തിലായത്. 2019ല്‍ വിവാഹിതരായ ഇവര്‍ സുബ്രമണ്യനഗറില്‍ വീട് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു. ഇതിനിടയിലാണ് കൊവിഡ് എത്തുന്നത്. ഇരുപത്തിയേഴുകാരനായ യുവാവിന് ജോലി ബിപിഒ ജോലി നഷ്ടമായി. മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് എസ്കോര്‍ട്ടാവാന്‍ യുവാവ് തീരുമാനിച്ചത്. എന്നാല്‍ ഇതിനേക്കുറിച്ച് ഭാര്യയോട് യുവാവ് ഒന്നും പറഞ്ഞിരുന്നില്ല. അസമയത്തടക്കം കംപ്യൂട്ടറില്‍ സമയം ചെലവഴിച്ചും, കൃത്യമായ കാരണങ്ങളൊന്നും കൂടാതെ ചില സ്ഥലങ്ങളിലേക്കുള്ള യാത്രയും എന്നാല്‍ വിവരങ്ങള്‍ പറയാതെയും ആയതോടെയാണ് ഇരുപത്തിനാലുകാരി സഹോദരന്റെ സഹായം തേടിയത്.
ടെക്കി ആയ യുവതിയുടെ സഹോദരനാണ് സഹോദരി ഭര്‍ത്താവിന്‍റെ ലാപ്ടോപ്പില്‍ നിന്ന് യുവാവ് രഹസ്യമായി വച്ച വിവരങ്ങള്‍ കണ്ടെത്തിയത്. ഇതോടെ യുവതി മല്ലേശ്വരം പൊലീസ് സ്റ്റേഷനിലെ ഹെല്‍പെ ലൈനുമായി ബന്ധപ്പെടുകയായിരുന്നു. അടുത്ത സുഹൃത്താണ് തന്നെ ഈ ജോലിയിലേക്ക് എത്തിച്ചതെന്ന് യുവാവ് കൗണ്‍സിലിംഗിനിടയില്‍ വ്യക്തമാക്കി. നഗരത്തില്‍ നിരവധി ക്ലയന്‍റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയ യുവാവ് 3000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും വ്യക്തമാക്കി. ജിഗോളയായത് സമ്മതിച്ച യുവാവ് തൊഴില്‍ വിടാന്‍ തയ്യാറെന്ന് വ്യക്തമാക്കിയെങ്കിലും വിവാഹമോചനം വേണമെന്ന നിലപാടില്‍ ഉറച്ചുനിക്കുകയാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam