ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം; റീപോസ്റ്റുമോർട്ടം നടത്താന്‍ എയിംസിലെ മൂന്നംഗ സംഘം

By Web TeamFirst Published Dec 22, 2019, 12:35 PM IST
Highlights

പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കുളളിൽ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനുമാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്:  ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ എയിംസിൽനിന്ന് മൂന്നംഗ സംഘത്തെ അയച്ചു. ഫോറൻസിക് വിദഗ്ദ്ധരെയാണ് ഹൈദരാബാദിലേക്ക് അയച്ചത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് തെലുങ്കാന ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കുളളിൽ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനുമാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്. ഡിസംബർ ആറിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റീ പോസ്റ്റ്മോർട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെലുങ്കാന കോടതിയുടെ ഉത്തരവ്. 

നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. യുവതി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത്. 

click me!