
ഹൈദരാബാദ്: ഹൈദരാബാദിൽ കുളിമുറിയിലെ ഗീസർ പൊട്ടിത്തെറിച്ച് മരിച്ച ഡോക്ടർ ദമ്പതികൾ വിവാഹിതരായത് ഒരുമാസം മുമ്പ്. മധുവിധു നാളുകൾ അവസാനിക്കും മുമ്പാണ് ഇരുവരും വൈദ്യുതാഘാതമേറ്റ് മരിച്ചത്. സയ്യിദ് നിസാറുദ്ദീൻ എന്ന യുവാവും ഭാര്യ ഉമ്മി മൊഹിമീൻ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്. ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീൻ. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് 22 കാരിയായ ഉമ്മി മൊഹിമീൻ സൈമ.
പൊലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസർ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സൂര്യപേട്ടിൽനിന്ന് ബുധനാഴ്ച രാത്രിയാണ് ഇരുവരും ഹൈദരാബാദിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം വരെ ആരും അറിഞ്ഞില്ല. ഭാര്യയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവും അപകടത്തിൽപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സയ്യിദ് സൂര്യപേട്ടിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. രാവിലെ ഉമ്മിയുടെ വീട്ടുകാർ വിളിച്ചപ്പോൾ അടുത്ത ദിവസം തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോൾ രണ്ടുപേരും ഫോണെടുത്തില്ല. വൈകീട്ടും ഫോണെടുക്കാതായതോടെ വീട്ടുകാർ എത്തി അന്വേഷിക്കുകയായിരുന്നു. വൈദ്യുതി ബന്ധം ഓഫാക്കിയാണ് പൊലീസും വീട്ടുകാരും അകത്തേക്ക് പ്രവേശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam