വിമാനമിറങ്ങിയ രണ്ട് സ്ത്രീകളുടെ ബാഗേജ് വിവരങ്ങളിൽ സംശയം, പരിശോധിച്ചപ്പോൾ കിട്ടിയത് 28 കിലോ ഹൈഡ്രോപോണിക് കഞ്ചാവ്

Published : Nov 16, 2025, 09:33 AM IST
 Chennai airport drug seizure

Synopsis

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന 28 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് സ്ത്രീകളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. രണ്ട് സ്ത്രീകളിൽ നിന്നായി ഏകദേശം 28 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത്.

സ്ത്രീകളുടെ ബാഗേജ് വിവരങ്ങളിൽ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ വിശദമായി പരിശോധിച്ചപ്പോഴാണ്, ഭദ്രമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ 28.080 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ തായ്‍ലൻഡിലെ ഫൂക്കറ്റിൽ നിന്നാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്ത്രീ മുമ്പ് ദുബൈയിൽ വീട്ടുജോലിക്കാരിയായിരുന്നു. നിലവിൽ ചെന്നൈയിൽ താമസിക്കുന്നു. ഇവർ ചലച്ചിത്ര മേഖലയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയ ലാഭം വാഗ്ദാനം ചെയ്താകാം ഇവരെ മയക്കുമരുന്ന് കടത്തിന് പ്രേരിപ്പിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് ചിലർ സ്യൂട്ട്കേസുകൾ കൈമാറിയെന്നും ചെന്നൈയിൽ എത്തിക്കാൻ പറഞ്ഞെന്നുമാണ് സ്ത്രീകളുടെ മൊഴി. ഉയർന്ന വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കോളിവുഡ് സിനിമാ മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് എൻസിബി സംശയിക്കുന്നു.

തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയെ തകർക്കുമെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി പണം മുടക്കുന്നവരെയും വിതരണക്കാരെയും ഇവിടെ സ്വീകരിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് എൻസിബി പറഞ്ഞു. രണ്ട് സ്ത്രീകൾക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ നാഷണൽ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ നമ്പറായ 1933ൽ വിവരം അറിയിക്കണമെന്ന് എൻസിബി നിർദേശിച്ചു. അടുത്തിടെ കോളിവുഡ് താരങ്ങളായ ശ്രീകാന്തും കൃഷ്ണയും മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായിരുന്നു. ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് എൻസിബിയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?