'ഞാന്‍ ദൈവത്തിന് പ്രിയപ്പെട്ടവള്‍'; വിവാദങ്ങളോട് പ്രതികരിച്ച് നുസ്രത്ത് ജഹാന്‍

By Web TeamFirst Published Oct 11, 2019, 4:46 PM IST
Highlights

''വിവാദങ്ങള്‍ എന്നെ ബാധിക്കില്ല'' എന്നും ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് നുസ്രത്ത് മറുപടി നല്‍കി.

കൊല്‍ക്കത്ത: ദുര്‍ഗപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ പ്രതികരണവുമായി നടിയും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ന്യുസ്രത്ത് ജഹാന്‍. താന്‍ ദൈവത്തിന് പ്രിയപ്പെട്ടവളാണെന്നാണ് നുസ്രത്ത് വിവാദങ്ങളോട് പ്രതികരിച്ചത്. 

'' ഞാന്‍ ദൈവത്തിന്‍റെ പ്രത്യേക കുഞ്ഞാണ്. ഞാന്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കും. ഞാന്‍ മാനവികതയെ  ബഹുമാനിക്കുകയും എന്തിലുമതികം സ്നേഹിക്കുകയും ചെയ്യും. ഞാന്‍ വളരെ സന്തോഷവധിയാണ്'' -  ന്യൂസ് എജന്‍സിയായ എഎന്‍ഐയോട് നുസ്രത്ത് പ്രതികരിച്ചു. 

''വിവാദങ്ങള്‍ എന്നെ ബാധിക്കില്ല'' എന്നും ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് നുസ്രത്ത് മറുപടി നല്‍കി. ഭര്‍ത്താവും ബിസിനസുകാരനുമായ നിഖില്‍ ജയ്‍നിനൊപ്പമാണ് നുസ്രത്ത് പൂജയ്ക്ക് എത്തിയത്. 

ഉസ്ലാംമത വിശ്വാസിയായ നുസ്രത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുത്തതുവഴി 'ഇസ്ലാം വിരുദ്ധ' പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഇത്തിഹാദ് ഉലമ ഐ ഹിന്ദ് വൈസ് പ്രസിഡന്‍റ് മുഫ്തി അസത് ഖാസ്മി ആരോപിച്ചിരുന്നു. നുസ്രത്തിന്‍റെ പ്രവര്‍ത്തികള്‍ ഇസ്ലാമിന് മോശം പേരുണ്ടാക്കുമെന്നും മുസ്ലീംകളെയും മതത്തെയും അപമാനിക്കലാണിതെന്നും ഖാസ്മി പ്രതികരിച്ചിരുന്നു. 

''മുസ്ലീം ഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് ഇസ്ലാം മതത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് മോശം പേര് കൊണ്ടുവന്നു. ഇതിലും നല്ലത് നുസ്രത്ത് പേരും മതവും മാറുന്നതാണ്'' - എന്നായിരുന്നു ഖാസ്മിയുടെ വാക്കുകള്‍.  ഇതാദ്യമായല്ല നുസ്രത്ത് പൂജ ചെയ്യുന്നത്. നേരത്തേയും അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഇസ്ലാമിന്‍റെ കണ്ണില്‍ അവര്‍ ചെയ്യുന്നത് തെറ്റാണ്. ഇസ്ലാം കാര്യങ്ങള്‍ക്കെതിരെയാണ് അവര്‍ ചെയ്യുന്നതെല്ലാമെങ്കില്‍ നുസ്രത്ത് പേരുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

നുസ്രത്ത് പുരോഹിതനൊപ്പം മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുനില്‍ക്കുന്നതും ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. വിവാഹത്തിനുശേഷമുള്ള ആദ്യ ദുര്‍ഗാ പൂജ വലിയ ആഘോഷമായാണ് ഇരുവരും കൊണ്ടാടിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. ചുവപ്പ് പട്ടുടുത്താണ് നുസ്രത്ത് പൂജയ്ക്കെത്തിയത്. വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുര്‍ഗാ ദേവിയെ പ്രാര്‍ത്ഥിച്ചുമാണ് ദുര്‍ഗാഷ്ചമി ആഘോഷത്തില്‍ ഇരുവരും പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 
 

click me!