'ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് മാന്നാറിൽ നിർമിച്ച പിച്ചള ഉരുളി': ആഘോഷ വേളകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി

Published : Nov 30, 2025, 02:26 PM IST
Narendra Modi Mann Ki Baat speech

Synopsis

ജി 20 ഉച്ചകോടിയിൽ ലോക നേതാക്കൾക്ക് മാന്നാർ ഉരുളി പോലുള്ള ഇന്ത്യൻ നിർമ്മിത സമ്മാനങ്ങൾ നൽകിയതും, ഐഎൻഎസ് മാഹിയുടെ കേരള ബന്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

ദില്ലി: സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു മോദിയുടെ ആഹ്വാനം. ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളാണ് താൻ ലോക നേതാക്കൾക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് കേരളത്തിലെ മാന്നാറിൽ നിർമ്മിച്ച പിച്ചള ഉരുളിയാണ്. അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ ഐ എൻ എസ് മാഹിയുടെ പേരുമായി കേരളത്തിനുള്ള ബന്ധവും മോദി പ്രതിമാസ റേഡിയോ പരിപാടിയിൽ ചൂണ്ടിക്കാട്ടി. കളരിപ്പയറ്റിൽ ഉപയോഗിക്കുന്ന ഉറുമിയാണ് ഐ എൻ എസ് മാഹിയുടെ ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കായികരംഗത്തും ബഹിരാകാശ മേഖലയിലും കാർഷിക രംഗത്തും ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളെ കുറിച്ചും പ്രധാനമന്ത്രി 128 ആമത് മൻ കി ബാത്തിൽ പരാമർശിച്ചു.

പ്രസക്തഭാഗങ്ങൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ലീപ്പ് എഞ്ചിൻ എം.ആർ.ഒ. ഞാൻ ഉദ്ഘാടനം ചെയ്തു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ മേഖലയിൽ ഭാരതം ഒരു പ്രധാന ചുവടുവെച്ചു. കഴിഞ്ഞ ആഴ്ച, മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, ഐ.എൻ.എസ്. 'മാഹി' ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ആഴ്ച, സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് ഭാരതത്തിന്റെ ബഹിരാകാശ എക്കോ സംവിധാനത്തിന് ഒരു പുതിയ മാനം നൽകി. ഭാരതത്തിന്റെ പുതിയ ചിന്തയുടെയും, നൂതനാശയത്തിന്റെയും യുവശക്തിയുടെയും പ്രതിഫലനമാണിത്.

കാർഷിക മേഖലയിലും രാജ്യം ഒരു വലിയ നേട്ടം കൈവരിച്ചു. 357 ദശലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപാദനത്തോടെ ഭാരതം ഒരു ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. മുന്നൂറ്റി അമ്പത്തിയേഴ് ദശലക്ഷം ടൺ! 10 വർഷം മുമ്പുള്ളതിനേക്കാൾ, ഭാരതത്തിന്റെ ഭക്ഷ്യധാന്യ ഉൽപാദനം 100 ദശലക്ഷം ടൺ വർദ്ധിച്ചു. കായിക രംഗത്തും ഭാരതം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭാരതം കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങൾ രാജ്യത്തിന്റേതാണ്, പൗരന്മാർക്കുള്ളതാണ്. ജനങ്ങളുടെ അത്തരം നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്'.

ചന്ദ്രയാൻ-2 ബന്ധം നഷ്ടപ്പെട്ട ദിവസം. ആ ദിവസം, രാജ്യം ഒന്നാകെ, പ്രത്യേകിച്ച് ശാസ്ത്രജ്ഞർ, നിമിഷനേരത്തേക്ക് നിരാശരായി. എന്നാൽ സുഹൃത്തുക്കളേ, തോൽവിക്ക് അവരെ തടയാനായില്ല. ആ ദിവസം തന്നെ അവർ ചന്ദ്രയാൻ-3ന്റെ വിജയഗാഥ എഴുതാൻ തുടങ്ങി. അതുകൊണ്ടാണ് ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തപ്പോൾ, അത് ഒരു ദൗത്യത്തിന്റെ വിജയം മാത്രമായിരുന്നില്ല. പരാജയത്തെ മറികടന്ന് കെട്ടിപ്പടുത്ത ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു. യുവാക്കളുടെ ഈ സമർപ്പണമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി.

ഭാരതത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. കഴിഞ്ഞയാഴ്ച, മുംബൈയിൽ വെച്ച് ഐ.എൻ.എസ്. മാഹി ഭാരത നാവികസേനയിൽ ഉൾപ്പെടുത്തി. ചിലർ അതിന്റെ തദ്ദേശീയ രൂപകൽപ്പനയിൽ ആകൃഷ്ടരായി. അതേസമയം, പുതുച്ചേരിയിലെയും മലബാർ തീരത്തെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. വാസ്തവത്തിൽ, സമ്പന്നമായ ചരിത്ര പൈതൃകമുള്ള, മാഹി എന്ന സ്ഥലത്തിന്റെ പേരിലാണ് കപ്പലിന് 'മാഹി' എന്ന് പേരിട്ടിരിക്കുന്നത്. ഈ യുദ്ധക്കപ്പലിന്റെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പലരും ചൂണ്ടിക്കാട്ടി. നമ്മുടെ നാവികസേന സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. ഡിസംബർ 4 ന് നമ്മൾ നാവിക ദിനവും ആഘോഷിക്കും. നമ്മുടെ സൈനികരുടെ അദമ്യമായ ധൈര്യത്തെയും വീര്യത്തെയും ആദരിക്കുന്നതിനുള്ള വിശേഷ ദിവസമാണിത്.

എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ, 'വോക്കൽ ഫോർ ലോക്കൽ' എന്ന മന്ത്രം സ്വീകരിക്കാൻ ഞാൻ നിങ്ങളെല്ലാവരോടും എപ്പോഴും അഭ്യർത്ഥിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജി-20 ഉച്ചകോടിയിൽ, നിരവധി ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ, ഞാൻ വീണ്ടും പറഞ്ഞു, 'വോക്കൽ ഫോർ ലോക്കൽ. എന്റെ നാട്ടുകാർക്ക് വേണ്ടി ലോക നേതാക്കൾക്ക് ഞാൻ സമ്മാനിച്ച സമ്മാനങ്ങളിൽ ഈ വികാരം പ്രതിഫലിച്ചു. ജി-20 വേളയിൽ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നടരാജന്റെ ഒരു വെങ്കല പ്രതിമ ഞാൻ സമ്മാനിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന്റെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ചോള കാലഘട്ടത്തിലെ കരകൗശലത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമാണിത്. രാജസ്ഥാനിലെ ഉദയ്പൂരിന്റെ അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളിക്കുതിരയുടെ രൂപം കാനഡ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തെലങ്കാനയിലെയും കരിംനഗറിലെയും പ്രശസ്തമായ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളി ബുദ്ധന്റെ രൂപം ജപ്പാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കരിംനഗറിന്റെ പരമ്പരാഗത ലോഹ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങളുള്ള ഒരു വെള്ളി കണ്ണാടി ഇറ്റലി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളത്തിലെ മാന്നാറിൽ നിന്നുള്ള അതിമനോഹരമായ കരകൗശലവസ്തുവായ പിച്ചള ഉരുളി ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഭാരതീയ കരകൗശല വസ്തുക്കൾ, കല, പാരമ്പര്യം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുക, നമ്മുടെ കരകൗശല വിദഗ്ധരുടെ കഴിവുകൾക്ക് ഒരു ആഗോള വേദി നൽകുക എന്നിവയായിരുന്നു എന്റെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'