
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് മരണം. ഡെൽറ്റ ജില്ലകളിൽ കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്‍റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി എന്ന ഇരുപതുകാരിയാണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി. 150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും തമിഴ്നാട് റവന്യൂമന്ത്രി പറഞ്ഞു.
നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ മാറ്റി. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം സർവ്വീസുകൾ റദ്ദാക്കിയിരുന്നു. ശ്രീലങ്ക വിട്ട്, ഇന്ത്യൻ തീരത്തോട്അടുക്കുമ്പോഴേക്കും ദുർബലമായ ഡിറ്റ് വാ വൈകീട്ടോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്നാട് തീരത്ത് നിന്ന് 25 മുതൽ 50 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിലൂടെ ആന്ധ്ര തീരത്തേക്ക് ഡിറ്റ് വാ നീങ്ങും.
സഹായവുമായി ഇന്ത്യ
പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് അകമഴിഞ്ഞ സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വിവിധ ഇടങ്ങളിൽ കുടുങ്ങിയ നിരവധി പേരെ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷപ്പെടുത്തി. വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam