
ദില്ലി: തേജസ് ലൈറ്റ് യുദ്ധവിമാനങ്ങളെ മുഴുവൻ നിലത്തിറക്കി ഇന്ത്യൻ വ്യോമ സേന. തുടർച്ചയായി ഉണ്ടായ അപകടങ്ങളുടെ പിന്നാലെയാണ് വ്യോമസേനയും നടപടി. ഏകദേശം 30 തേജസ് ലൈറ്റ് വിമാനങ്ങളെയാണ് നിലത്തിറക്കിയിട്ടുള്ളത്. സിംഗിൾ സീറ്റ് യുദ്ധ വിമാനങ്ങളാണ് തേജസ് ലൈറ്റ്. ഫെബ്രുവരി ഏഴിനും തേജസ് ലൈറ്റ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ രണ്ട് വർഷത്തിനിടെ ഇതേഗണത്തിൽ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ വിമാനമായി തേജസ് ലൈറ്റ്. ഇതിന് പിന്നാലെയാണ് സാങ്കേതിക പരിശോധനകൾ ശക്തമാക്കുന്നതിനായി വ്യോമ സേന 30 യുദ്ധവിമാനങ്ങളെ നിലത്തിറക്കിയത്. 2024 മാർച്ച് മാസത്തിലായിരുന്നു തേജസ് ലൈറ്റ് വിമാനത്തിന്റെ ആദ്യ അപകടം. ജയ്സാൽമീറിന് സമീപമാണ് തേജസ് ലൈറ്റ് വിമാനം തകർന്നത്. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ് ലൈറ്റ് തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
ഫെബ്രുവരി ഏഴിന് പതിവ് പരിശീലന പറക്കലിനിടെ യുദ്ധവിമാനത്തിന് ഗുരുതരമായ എയർഫ്രെയിം കേടുപാടുകൾ സംഭവിച്ചിരുന്നു. 2015ലാണ് തേജസ് ലൈറ്റ് സേനയുടെ ഭാഗമായത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2021 ഫെബ്രുവരിയിലാണ് തേജസ് എംകെ എ യുടെ 86 വിമാനങ്ങൾ നൽകാൻ 48000 കോടി രൂപയ്ക്ക് ധാരണയായിരുന്നു. ഇതിലുണ്ടാവുന്ന കാലതാമസമാണ് തേജസ് ലൈറ്റ് വിമാനങ്ങളെ മുഴുവൻ നിലത്തിറക്കി സുരക്ഷാ പരിശോധന നടത്താൻ കാരണമായിട്ടുള്ളത്. ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള യുദ്ധ വിമാനമാണ് തേജസ്. ഒറ്റ എൻജിനുള്ള ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റായ തേജസ് വ്യോമ സേനയുടെ മുഖമായി മാറിയത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്. നിലവിൽ തേജസ് വിമാനങ്ങളുടെ രണ്ട് മോഡലാണ് സേനയുടെ ഭാഗമായിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam