ആദ്യ റഫാൽ വിമാനം ഇന്ത്യക്ക് കൈമാറി, ചരിത്ര ദിനമെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്

By Web TeamFirst Published Oct 8, 2019, 7:35 PM IST
Highlights

മുന്‍പ് നിശ്ചയിച്ച സമയത്ത് തന്നെ രാജ്യത്തിന് റഫാൽ വിമാനം ലഭ്യമാക്കിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന് ദസോൾട്ട് ഏവിയേഷന് മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. 

ബോര്‍ഡെക്സ്: ഫ്രാന്‍സിലെ ദസോൾട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറി. ബോര്‍ഡെക്​സിലെ മേരിഗ്​നാക്​ എയര്‍ ബേസില്‍ വച്ചാണ് ആദ്യ റഫാൽ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചത്. വ്യോമസേനയുടെ 87ാ-മത്​ സ്ഥാപക ദിനത്തിലാണ്​ റഫാൽ യുദ്ധവിമാനം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏറ്റുവാങ്ങുന്നത്. വായുസേനാ ദിനമായ ഒക്ടോബര്‍ 8ന് ദസറ ആഘോഷവുംകൂടിയാണ്. ദസറ ആഘോഷത്തോടനുബന്ധിച്ച് ആയുധ പൂജയും നടത്തിയിരുന്നു. ഭാരതീയ പരമ്പര്യം അനുസരിച്ച് ആയുധ പൂജയും നടത്തിയ ശേഷമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയത്.

Read More - ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേലിന്‍റെ പ്രധാന പ്രത്യേകതകള്‍ ഇങ്ങനെ; ഫ്രാന്‍സിനെക്കാള്‍ ഗംഭീരം...

ഇന്ത്യയ്ക്ക് വ്യോമ മേഖലയില്‍ ഉള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതാണ് റഫാലിന്‍റെ ഇന്ത്യന്‍ വ്യോമസേനയിലേക്കുള്ള കടന്നുവരവ് എന്ന് രാജ്നാഥ് സിംഗ് നടത്തിയ അഭിസംബോധനയില്‍ അഭിപ്രായപ്പെട്ടു. ലോകത്തില നാലാമത്തെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടെത്. റഫാലിന്‍റെ കടന്നുവരവ് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഉതകും എന്നാണ് പ്രതീക്ഷ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധത്തിന്‍റെ ആഴമാണ് ഇന്നത്തെ ചടങ്ങിലൂടെ വ്യക്തമാകുന്നത് എന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

മുന്‍പ് നിശ്ചയിച്ച സമയത്ത് തന്നെ രാജ്യത്തിന് റഫാൽ വിമാനം ലഭ്യമാക്കിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന് ദസോൾട്ട് ഏവിയേഷന് മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ഇന്ന് കൈമാറിയ റഫാൽ പൈലറ്റ് പരിശീലനത്തിന് ശേഷം അടുത്ത വര്‍ഷം ആദ്യം മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളൂ. 

Read More -ഇന്ത്യയുടെ ആദ്യ റാഫേല്‍ വിമാനത്തിന്‍റെ ചിത്രം...

റഫാൽ വിമാനം വാങ്ങുവാനുള്ള കരാര്‍ മോദി സര്‍ക്കാര്‍ സെപ്തംബര്‍ 23,2016നാണ് ഫ്രാന്‍സുമായി ഒപ്പുവച്ചത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇത് പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. ഇന്ത്യ ഇതിനായി 60000 കോടിയാണ് മുടക്കുന്നത്. ഇന്ത്യ ഏര്‍പ്പെട്ട ഏറ്റവും വലിയ ആയുധകരാറാണ് റഫാൽ ഇടപാട്. അതില്‍ ആദ്യത്തെ ഫൈറ്റർ ജെറ്റിന്‍റെ കൈമാറ്റമാണ് ഇപ്പോള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പെര്‍ളിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.  

click me!