
തവാങ്: വ്യോമസേന - ഉത്തരാഖണ്ഡ് യുദ്ധ സ്മാരക കാർ റാലിയെ (IAF-UWM) സ്വീകരിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. സേനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 7000 കിലോമീറ്റർ ദൂരം റാലി നടത്തിയത്. ലഡാക്കിലെ സിയാച്ചിനിൽ നിന്ന് ആരംഭിച്ച റാലി തവാങ്ങിൽ സമാപിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്ന സായുധ സേനയെ അരുണാചൽ മുഖ്യമന്ത്രി പ്രശംസിച്ചു. സിയാച്ചിനിൽ നിന്ന് തവാങ്ങിലേക്ക് 7000 കിലോമീറ്റർ യാത്ര ചെയ്ത വ്യോമസേനയിലെയും കരസേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കാർ റാലി യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച ഉത്തരാഖണ്ഡ് വാർ മെമ്മോറിയൽ ചെയർമാൻ തരുൺ വിജയിയെ അരുണാചൽ മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചു.
വിംഗ് കമാൻഡർ വിജയ് പ്രകാശ് ഭട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ റാലി ശ്രീനഗർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ലഖ്‌നൗ, ദർബംഗ, സിലിഗുരി, ഹസിമാര, ഗുവാഹത്തി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. യാത്രയ്ക്കിടെ വ്യോമസേന മേധാവി എ പി സിംഗ് റാലിയിൽ പങ്കെടുക്കുകയും ഒക്ടോബർ 23-24 തിയതികളിൽ ഹസിമാരയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സംഘത്തെ നയിക്കുകയും ചെയ്തു.
വ്യോമസേനയുടെ 92-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റാലി നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് റാലിയുടെ മീഡിയ പാർട്ണറായിരുന്നു. സമാപന ചടങ്ങിന് സാക്ഷികളാവാൻ തവാങ്ങിലെ എംഎൽഎ നംഗേ സെറിങ്, 190 മൗണ്ടൻ ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ വിപുൽ സിംഗ് രജ്പുത് തുടങ്ങി നിരവധി പേരെത്തി.
ഒക്‌ടോബർ ഒന്നിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യോമസേന മേധാവി എ പി സിംഗും ചേർന്നാണ് സംഘത്തിന് ലഡാക്കിലെ സിയാച്ചിനിലേക്ക് യാത്രയയപ്പ് നൽകിയത്. വ്യോമസേനാ ദിനമായ ഒക്ടോബർ 8 ന് തോയിസ് എയർഫോഴ്സ് സ്റ്റേഷനിൽ വെച്ചാണ് റാലി ഔപചാരികമായി ഫ്ലാഗ് ഓഫ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam