'നീതി നിഷേധമുണ്ടായാല്‍ ഹോഷിയാര്‍പൂരിലും പോകും'; ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍

By Web TeamFirst Published Oct 25, 2020, 9:19 AM IST
Highlights

കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍  ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം

ദില്ലി : പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍  ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൌനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.  

പ്രകാശ് ജാവദേക്കര്‍, നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍  ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം. പഞ്ചാബ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരം എന്തെങ്കിലും സംഭവം ഉണ്ടായാല്‍ താനവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

Unlike in UP, the governments of Punjab and Rajasthan are NOT denying that the girl was raped, threatening her family and blocking the course of justice.

If they do, I will go there to fight for justice.

— Rahul Gandhi (@RahulGandhi)

പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ താന്‍ഡ ഗ്രാമത്തിലാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നത്. ഒക്ടോബര്‍ 22നായിരുന്നു സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. നേരത്തെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനം നേരിട്ടിരുന്നു. കമല്‍ നാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെങ്കിലും ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു രാഹുല്‍ പ്രതികരിച്ചത്. 
 

click me!