
ഡൽഹി: പാകിസ്ഥാൻ ഇനിയും പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി നൽകാൻ തയാറെടുത്ത് ഇന്ത്യ. 'അവര്‍ കൂടുതൽ മുന്നോട്ട് പോവുകയാണെങ്കിൽ പിന്മാറില്ല... അവസാനം വരെ പോകും' എന്നാണ് ദില്ലിയിൽ നിന്ന് ലഭിച്ച സന്ദേശമെന്ന് ഓപ്പറേഷൻ സിന്ദൂറുമായി അടുത്ത ബന്ധമുള്ള സർക്കാരിന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാൻ എത്രത്തോളം വേഗത്തിൽ പ്രകോപനത്തിന്‍റെ പടികൾ കയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രതികരണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി മുതൽ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയിൽ സ്ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
നാവിക സേന ആക്രമിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്‍റെ ഇതുവരെയുള്ള നടപടികളടക്കം ഇന്ന് രാവിലെ പത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരിക്കും നടപടികള്‍ വിശദീകരിക്കുക. പാകിസ്ഥാൻ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകളാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് സേനാമേധാവിമാരുമായി ചര്‍ച്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam