യുഡിഎഫ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം അതിവേഗത്തിലാകും, നാളെ തന്നെ ഹൈക്കമാൻഡ് നിരീക്ഷകരെത്തും

Published : May 03, 2026, 05:31 PM IST
UDF

Synopsis

നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. 85നും 90 നുമിടയില്‍ സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ.

ദില്ലി: യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാല്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്ന് മുസ്ലീം ലീഗ് നേതാവ് മുനവറലി തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിലെ ഫലം എഐസിസിക്കും ഏറെ നിര്‍ണ്ണായകം. നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. 85നും 90 നുമിടയില്‍ സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എംപി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. 

നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായി ഫലം വന്ന ശേഷം ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നും , വിജയം ഉറപ്പെന്നും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി.

എംഎല്‍എമാരില്‍ ഭൂരിപക്ഷ പിന്തുണ കെ സി വേണുഗോപാല്‍ പക്ഷം ഉറപ്പാക്കി കഴിഞ്ഞു. ഹൈക്കമാന്‍‍ഡ് നിലപാടാണ് നിര്‍ണ്ണായകം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് നിലപാട് തേടിയാല്‍ കെ സി വേണുഗോപാല്‍ താല്‍പര്യമറിയിക്കും എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയാല്‍ മറ്റ് കടമ്പകളൊന്നും പരിഗണിക്കില്ല. വി ഡി സതീശനായി നേരത്തെ നിന്ന ലീഗ് നേതൃത്വം ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും അതിനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ടെന്നുമുള്ള നിലപാടിലേക്കെത്തി.

അതേ സമയം കേരളത്തില്‍ വി ഡി സതീശനായി ജില്ലകളിലുടനീളം ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. നിലപാടുകളുടെ രാജകുമാരന്‍റെ കൈകളില്‍ കേരളം ഭദ്രം എന്നതടക്കം ഒരേ വാചകങ്ങളും ഗ്രാഫിക്സ് ലേ ഔട്ടുമായാണ് പലയിടങ്ങളിലും ഫ്ലക്സുകള്‍ ഉയര്‍ന്നത്. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉയര്‍ത്തിയ . സതീശന്‍റെ ഫ്ലക്സ് നശിപ്പിച്ചു. ചെന്നിത്തലക്കായി പരുമലപ്പള്ളിയില്‍ കുര്‍ബാന നേര്‍ച്ച നടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുമായി തർക്കം, നിഷാന്ത് യുഎസിൽ നിന്ന് എത്തിയത് ഏപ്രിൽ 28ന്; അപ്പാർട്ട്മെന്റിന്റെ 8-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ജബൽപൂർ ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി; അപകടത്തിൽ കാണാതായ 2 പേരുടെ മൃതദേഹം കൂടി കണ്ടെത്തി