
ദില്ലി: അധികാരത്തിലെത്തിയതിന് ശേഷം ബിജെപി സർക്കാർ രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം ചെയ്യുകയാണെന്ന് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കനയ്യ കുമാർ രൂക്ഷവിമർശനമുന്നയിച്ചു.
''എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു. മുട്ടുമടക്കാൻ തയ്യാറാകാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം.
''ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ എത്ര അടിച്ചമർത്തിയാലും ഇവിടുത്തെ വിദ്യാർത്ഥികൾ വീണ്ടും ഉയർന്നെഴുന്നേൽക്കും. ഭരണഘടനയ്ക്കും പാവപ്പെട്ടവർക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവർ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയും.'' നാൽപതിലധികം വിദ്യാർത്ഥികൾക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ദില്ലി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam