നീലലോഹിതദാസൻ നാടാർക്കെതിരായ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി ഇതിൽ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പുതിയ പുനപരിശോധന ഹർജി സമർപ്പിച്ചത്
ദില്ലി: നീലലോഹിതദാസൻ നാടർക്കെതിരെയായ പീഡന കേസിലെ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരി സുപ്രീംകോടതി പുനഃപരിശോധന ഹർജി നൽകി. വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇത് പുനപരിശോധിക്കണമെന്നാണ് നിലവിലെ ഹർജി. ഒപ്പം കേസിൽ അപ്പീലിൽ നൽകണമെന്ന് കാട്ടി സംസ്ഥാനസർക്കാരിന് നൽകിയ കത്തും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതിയിൽ ഇടപെട്ടില്ല. ഹൈക്കോടതി ഉത്തരവ് തന്റെ വാദങ്ങൾ കേൾക്കാതെ ആണെന്നും കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും പ്രതിയെ വെറുതെ വിട്ടെന്നും ഹർജിക്കാരി നിലവിലെ പുനഃപരിശോധന അപേക്ഷയിൽ പറയുന്നു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്നും ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചു മാത്രമേ സുപ്രീംകോടതി തീരുമാനമെടുക്കാവൂ എന്നും പരാതിക്കാരി ഉന്നയിക്കുന്നു. ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി ഇതിൽ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പുതിയ പുനപരിശോധന ഹർജി സമർപ്പിച്ചത്.
