മികച്ച കാർഷിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരത്തിന് മാധ്യമപ്രവര്‍ത്തകനായ സരോജ് സിങ്ങ് അര്‍ഹനായി. 1,00,000 രൂപയാണ് പുരസ്കാര തുക.
ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഐഎംസിഎയുടെ അഞ്ചാമത് ഇഫ്‌കോ ഐഎംസിഎഎ അവാർഡുകള്‍ പ്രഖ്യാപിച്ചു. ‘ഈ വർഷത്തെ പൂർവവിദ്യാർഥി’ പുരസ്കാരം നിതേന്ദ്ര സിംഗിനാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരായ രാജേന്ദർ കതാരിയ, ഡോ. സൗമിത്ര മോഹൻ എന്നിവർ 2021 ലെ പബ്ലിക് സർവീസ് അവാർഡിന് അര്‍ഹരായി.
മികച്ച കാർഷിക റിപ്പോർട്ടിംഗിനുള്ള പുരസ്കാരത്തിന് മാധ്യമപ്രവര്‍ത്തകനായ സരോജ് സിങ്ങ് അര്‍ഹനായി. 1,00,000 രൂപയാണ് പുരസ്കാര തുക. 50,000 രൂപ വീതം മറ്റ് പുരസ്കാര ജേതാക്കള്‍ക്ക് ലഭിക്കും. 'ജേണലിസ്റ്റ് ഓഫ് ദി ഇയർ' (ബ്രോഡ്കാസ്റ്റിംഗ്) ആയി പരിമൽ കുമാറിനെയും, ജേണലിസ്റ്റ് ഓഫ് ദ ഇയർ (പബ്ലിഷിംഗ്) ഉത്‌കാർഷ് കുമാർ സിംഗ്, ഇന്ത്യൻ ലാംഗ്വേജ് റിപ്പോർട്ടർ ഓഫ് ദി ഇയർ (ബ്രോഡ്കാസ്റ്റിംഗ്) വിഭാഗത്തില്‍ ഹരിത കെപിയും, ഈ വർഷത്തെ മികച്ച വ്യക്തിയായി പൂജ കൽബാലിയയും, പിആർ പേഴ്‌സൺ ഓഫ് ദ ഇയർ ആയി സിദ്ധി സെഗലിനും പുരസ്കാരത്തിന് അര്‍ഹരായി.
അസോസിയേഷന്‍റെ ജാർഖണ്ഡ് യൂണിറ്റിന് ഈ വർഷത്തെ കണക്റ്റിംഗ് ചാപ്റ്ററും 2000-01 ലെ ബാച്ചിന് ‘കണക്റ്റിംഗ് ബാച്ച് ഓഫ് ദ ഇയർ’ പുരസ്കാരവും നിഷാന്ത് ശർമയ്ക്ക് ‘കണക്റ്റിംഗ് അലുമ്‌നി ഓഫ് ദ ഇയർ’ അവാർഡും ലഭിച്ചു. പൂർവവിദ്യാർഥി സംഘടനകളായ ഗോൾഡൻ ജൂബിലി (1970-71), സിൽവർ ജൂബിലി (1995-96) ബാച്ചുകളെ അലുമിനി അസോസിയേഷന്‍ ചടങ്ങില്‍ അനുമോദിച്ചു.