ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി, മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് രാജിവച്ചു

By Web TeamFirst Published Mar 9, 2021, 4:42 PM IST
Highlights

പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രാജി. ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധൻ സിംഗ് റാവത്ത്.
 

ദില്ലി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രാജി. ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധൻ സിംഗ് റാവത്ത്. പാർട്ടി നല്കിയ അവസരങ്ങൾക്ക് നന്ദിയെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് എംഎൽഎമാരുടെ പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ചില എംഎൽഎമാർ ഭീഷണി ഉയർത്തിയിരുന്നു. ഇന്നലെ ദില്ലിയിലെത്തി ത്രിവേന്ദ്ര സിംഗ് റാവത്ത് പാർട്ടി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. ഉപാദ്ധ്യക്ഷൻ രമൺസിംഗ് ഉൾപ്പടെ മൂന്ന് കേന്ദ്ര നിരീക്ഷകരെ പാർട്ടി ഉത്തരാഖണ്ഡിലേക്കയച്ചു. എല്ലാ എംഎൽഎമാരുമായും കേന്ദ്ര നിരീക്ഷകർ സംസാരിച്ചു. സ്ഥിതി അമിത് ഷാ വിലയിരുത്തി. 

നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിൽ തീരുമാനം ഉടൻ എടുക്കാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വം എംഎൽഎമാരെ അറിയിച്ചിരുന്നത്. എന്നാൽ എംഎൽഎമാർ വഴങ്ങിയില്ല.  ത്രിപുരയിലെ മുഖ്യമന്ത്രിക്കെതിരെയും സമാന നീക്കം നടക്കുമ്പോഴാണ് ഉത്തരാഖണ്ഡിലെ ഈ പ്രതിസന്ധി. ഉത്തർപ്രദേശിനൊപ്പം അടുത്തവർഷം പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഉത്തരാഖണ്ഡിലെ പ്രതിസന്ധി ബിജെപിക്ക് വലിയ തിരിച്ചടിയായേക്കും. 

click me!