
ദില്ലി: മഹാകുംഭമേളക്കിടെ വൈറലായ ഐഐടി ബാബ, വീട്ടിലേക്ക് തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് പിതാവ് രംഗത്ത്. ഐഐടി വിദ്യാഭ്യാസമുള്ള അഭയ് സിങ് എന്ന ഐഐടി ബാബ കുംഭമേളക്കിടെ താരമായിരുന്നു. പിന്നാലെ അഭയിന്റെ പിതാവും അഭിഭാഷകനുമാ കരൺ ഗ്രെവാൾ തൻ്റെ മകൻ വീട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ പരിപാലിക്കാൻ മകൻ വീട്ടിലേക്ക് മടങ്ങണമെന്ന് അമ്മ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇനി താൻ വീട്ടിലേക്കില്ലെന്ന് ഐഐടി ബാബ വ്യക്തമാക്കി. ഹരിയാനയിലെ ജജ്ജാറിലാണ് ഐഐടി ബാബയുടെ സ്വദേശം. കുട്ടിക്കാലം മുതലേ തൻ്റെ മകൻ പഠനത്തിൽ മിടുക്കനായിരുന്നെന്ന് പിതാവ് പറയുന്നു.
ഐഐടി ബോംബെയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സിങ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലും ഒരുകൈ ശ്രമം നടത്തി. ദില്ലിയിൽ ജോലി ചെയ്യവെ, പിന്നീട് കാനഡയിലേക്ക് മാറി. എന്നാൽ തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്തു. ഇസ്‌കോണിൻ്റെയും ജെ. കൃഷ്ണമൂർത്തിയുടെയും പാതയാണ് താൻ പിന്തുടരുന്നതെന്ന് ഐഐടി ബാബ പറയുന്നു. ആറ് മാസം മുമ്പാണ് മകനുമായി അവസാനമായി ബന്ധപ്പെട്ടതെന്നും, തുടർന്ന് തന്നോട് സംസാരിക്കുന്നത് നിർത്തുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കൾ പതിവായി വഴക്കിടാറുണ്ടെന്നും ഗാർഹിക പീഡനമാണ് തന്നെ ആത്മീയതയിലേക്ക് നയിച്ചതെന്നും ഐഐടി ബാബ നേരത്തെ എൻഡിടിവിയോട് പറഞ്ഞിരുന്നു.
നിരന്തര വഴക്കുകളിൽ നിന്ന് രക്ഷപ്പെടാൻ രാത്രി വൈകിയും പഠിക്കും. മാതാപിതാക്കൾ തമ്മിലുള്ള വഴക്കും കുടുംബ ജീവിതത്തിൽ നിന്ന് തന്നെ അകറ്റിയെന്നും ഐഐടി ബാബ പറഞ്ഞു. ഫോട്ടോഗ്രാഫിക്ക് പിന്നാലെ പോയപ്പോൾ കുടുംബം തന്നെ പരിഹസിച്ചതായും ഇദ്ദേഹം പറയുന്നു. കുടുംബാംഗങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ വീട് വിടാൻ പ്രേരിപ്പിച്ചു. കുടുംബാന്തരീക്ഷം വിഷാദത്തിനും ഉറക്കമില്ലാത്ത രാത്രികൾക്കും കാരണമായി. യോഗയും വേദ സൂത്രങ്ങളും മോക്ഷത്തിനുള്ള മാർഗമായി കാണുന്നുവെന്നും ഐഐടി ബാബ പറയുന്നു.