ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭർത്താവ് വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി. അപകട മരണമെന്ന് ആദ്യം കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയുടെ മരണം അപകടമെന്ന് ചിത്രീകരിക്കാനായിരുന്നു ശ്രമം. മഹാരാഷ്ട്രയിലെ ബുൽദാനയിലായിരുന്നു സംഭവം.
പ്രകാശ് ഗവാണ്ടെയാണ് പ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടക കൊലയാളിയെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മാർച്ച് 2 ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൃഷാലി റോഡിലേക്ക് വീണു, സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടക്കത്തിൽ അപകടം എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന സംശയം പൊലീസിന് തോന്നിയത്.
കാർ മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് വൃഷാലിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂര്യവംശി വെളിപ്പെടുത്തി. ഇതിനായി പ്രകാശ് മങ്കേഷ് എന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകി. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
