
ദില്ലി: രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി നേതാന് മായാവതി. ബിഎസ്പിയിലെ ആറ് എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെയും മായാവതി രംഗത്തെത്തി. ബിഎസ്പി എംഎല്‍എമാരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച ഗെഹ്ലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഫോണ്‍ ചോര്‍ത്തിയത് നിയമവിരുദ്ധമാണെന്നും മായാവതി ട്വീറ്റ് ചെയ്തു. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നും മായാവതി വ്യക്തമാക്കി.
സംസ്ഥാനത്തെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തെ ഇവരുടെ കൂടെ പിന്തുണയിലായിരുന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ അനുകൂലികളും മുഖ്യമന്ത്രിയുമായി ഉടക്കി ദില്ലിയിലേക്ക് പോയതോതെയാണ് സര്‍ക്കാറിന്റെ നിലിനില്‍പ്പ് പ്രതിസന്ധിയിലായത്.
കോണ്‍ഗ്രസിലേക്ക് കൂറുമാറിയ ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സിപി ജോഷിക്കും മായാവതി കത്തയച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്. ഇവരുടെ കൂറുമാറ്റം നിയമപോരാട്ടത്തിന് കാരണമായേക്കും.
200 സീറ്റുള്ള രാജസ്ഥാനില്‍ 107 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കോണ്‍ഗ്രസും മറ്റ് കക്ഷികളും 101 സീറ്റ് നേടിയപ്പോള്‍ ആറ് എംഎല്‍എമാരുള്ള ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചു. ബിജെപിക്ക് 72 സീറ്റാണ് ഉള്ളത്. തന്നോടൊപ്പം 30 എംഎല്‍എമാര്‍ ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വാദം. എന്നാല്‍ 15 എംഎല്‍എമാരുടെ പിന്തുണ മാത്രമേ സച്ചിന്‍ പൈലറ്റിനുള്ളൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam