
ദില്ലി: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സിആര്‍പിഎഫിലെ വനിതാ കോണ്‍സ്റ്റബിള്‍ ഖുശ്ബു ചൗഹാന്‍റെ പ്രസംഗത്തില്‍ വിശദീകരണവുമായി സിആര്‍പിഎഫ് വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ പ്രസംഗം വൈറലായി മാറിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് കേന്ദ്ര പൊലീസ് സേന തന്നെ വിശദീകരണം നല്‍കിയത്.
പ്രസംഗത്തെ അവര്‍ അഭിനന്ദിച്ചെങ്കിലും അതിലെ വിദ്വേഷആശയത്തെ എതിര്‍ത്ത് സിആര്‍പിഎഫ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഖുശ്ബുവിന്‍റെ വാക്കുകളോട് യോചിക്കുന്നില്ല എന്നാണ് സിആര്‍പിഎഫ് പറഞ്ഞത്. ഖുശ്ബുവിന്‍റെ പ്രസംഗത്തെ ബ്രില്യന്‍റ് എന്ന് വിശേഷിപ്പിച്ച സിആര്‍എഫ് പക്ഷേ അവരുടെ വാക്കുകളോട് യോജിക്കുന്നില്ല എന്നാണ് വിശദമാക്കിയത്.
വളരെ സമര്‍ത്ഥമായി അവര്‍ പ്രസംഗം നടത്തിയെങ്കിലും ചില ഭാഗങ്ങള്‍ ഒഴിവാക്കണം എന്നും അവര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കും എന്നും സിആര്‍പിഎഫ് പറഞ്ഞു. സൈന്യത്തെ കുറിച്ചുള്ള അവരുടെ ആശങ്കകളെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെപ്തംബര്‍ 27 ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംവാദത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഖുശ്ബുവിന്‍റെ വിവാദ പ്രസംഗം. മനുഷ്യാവകാശം പാലിച്ചുകൊണ്ടു രാജ്യത്ത് ഭീകരതയെ എങ്ങിനെ നേരിടാം എന്നതായിരുന്നു സംവാദ വിഷയം. "മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നവര്‍ ഛത്തീസ്ഗഡില്‍ പുല്‍വാമ സംഭവത്തിലും സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ സേനയെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ജെഎന്‍യുവില്‍ ദേശവിരുദ്ധതയും ദേശവിരുദ്ധ മുദ്രാവാക്യങ്ങളും ഉയരുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയും ചെയ്യും". അഫ്‌സല്‍ ഗുരുവിനെ പോലെയുള്ളവരെ പ്രസവിച്ച ഗര്‍ഭപാത്രങ്ങള്‍ നശിപ്പിച്ചു കളയണം. കനയ്യാ കുമാറിന്റെ നെഞ്ചു തുളച്ചു ദേശീയപതാക തൂക്കണം എന്ന വിവാദ പരാമര്‍ശവും ഖുശ്ബു നടത്തി.
2016 ല്‍ മുന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോഴും പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത് ഖുഷ്ബു ചൂണ്ടിക്കാട്ടുകയും ചെയ്തു. അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള ഭീകരരെ ഉണ്ടാക്കുന്ന എല്ലാ വീടുകളും സൈന്യം തെരച്ചില്‍ നടത്തുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് പറഞ്ഞാണ് ഖുഷ്ബു പ്രസംഗം അവസാനിപ്പിച്ചത്.
പ്രസംഗത്തിന് ഖുശ്ബുവിന് പ്രോത്സാഹന സമ്മാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസംഗം സൈന്യത്തിലെ മനുഷ്യാവകാശത്തെ വിവാദത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ ഒരു ദേശീയ മാധ്യമം തന്നെ പ്രക്ഷേപണം ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ചെയ്തതോടെ വന്‍ ചര്‍ച്ചയായി.
ട്വിറ്ററിലും മറ്റും ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആള്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. കനയ്യാ കുമാറിനെതിരേ നടത്തിയ പ്രസ്താവനയാണ് കൂടുതല്‍ വിവാദമായത്്. ഒരു വിഭാഗം ഖുശ്ബുവിന്റെ വാക്കുകളെ ശരിവെച്ചപ്പോള്‍ മറ്റുചിലര്‍ സിആര്‍പിഎഫ് പോലുള്ള സംഘടിത സേനകളിലെ മനുഷ്യാവകാശം ഇങ്ങനെയാണോ എന്ന ചോദ്യം ഉയര്‍ത്തി. ഇതോടെ സിആര്‍പിഎഫും രംഗത്ത് വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam