
ദില്ലി:അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള ചൈനീസ് പ്രസ്താവനയ്ക്കെതിരെ ഇന്ത്യ. ചൈനയുടെ നടപടി അനാവശ്യമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അരുണാചല്‍പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള ചൈനീസ് പ്രകോപനത്തെ ശക്തമായി എതിര്‍ത്താണ് ഇന്ത്യയുടെ പ്രതികരണം. ചൈനയുടേത് വിവേകശൂന്യമായ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പേര് മാറ്റിയത് കൊണ്ട് ആ യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അരുണാചല്‍പ്രദേശിലെ 12 മലനിരകളുടെയും നദികളുടെയും 11 ജനവാസമേഖലകളുടെയും അടക്കം പേരുകളാണ് ചൈന മാറ്റി പ്രസിദ്ധീകരിച്ചത്. 2017ലും 2021 ലും 23 ലും അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന പ്രകോപനം സൃഷ്ട്ടിച്ചിരുന്നു. അരുണാചല്‍പ്രദേശിൽ അവകാശവാദമുന്നയിക്കുന്ന ചൈന അതിര്‍ത്തി കൈയ്യേറിയും നിർമാണ പ്രവർത്തനങ്ങള്‍ നടത്തിയും പ്രകോപനത്തിന് മുതിര്‍ന്നിരുന്നു. ശ്രദ്ധയാകർഷിക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും കുറ്റപ്പെടുത്തി. കച്ചത്തീവ് ബിജെപി തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കുന്നതിനെ ചൈനീസ് പ്രകോപനം ഉന്നയിച്ചാണ് പ്രതിപക്ഷം നേരിടുന്നത്. ആദ്യ ഘട്ടത്തിൽ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും വോട്ടെടുപ്പ് നടക്കുകന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് നീക്കത്തിൽ കടുത്ത അതൃപ്തി അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam