
വാഷിങ്ടണ്‍: ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിയെ കുറിച്ച് ഇന്ത്യ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചു. തിരിച്ചടി വരും എന്ന് ചിലർക്ക് എങ്കിലും അറിയാമായിരുന്നുവെന്ന് ഇന്ത്യന്‍ പ്രത്യാക്രമണത്തെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവുമായി സംസാരിച്ചു.
ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ച് യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്‍റെ വാർത്താകുറിപ്പ്
1. ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ക്രൂരവും ഹീനവുമായ ആക്രമണത്തിൽ തീവ്രവാദികൾ 26 സാധാരണക്കാരെ കൊലപ്പെടുത്തി.
2. ഈ ആക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളുടെ വ്യക്തമായ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്ന വിശ്വസനീയമായ സൂചനകൾ, സാങ്കേതിക വിവരങ്ങൾ, അതിജീവിച്ചവരുടെ മൊഴികൾ, മറ്റ് തെളിവുകൾ എന്നിവ ഇന്ത്യയ്ക്ക് ഉണ്ട്.
3. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ പാകിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പാകിസ്ഥാൻ ചെയ്തത്.
4. ഇന്ത്യയുടെ നടപടികൾ കൃത്യമായിരുന്നു. പാകിസ്ഥാൻ സിവിലിയൻ, സാമ്പത്തിക അല്ലെങ്കിൽ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ല. ഭീകര ക്യാമ്പുകൾ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ.
5. ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ അജിത് ഡോവൽ യുഎസ് എൻഎസ്‌എയുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും സംസാരിക്കുകയും സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.