ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പ്; പ്രതിരോധ മന്ത്രി രാജ്യസഭയിലും പ്രസ്താവന നടത്തിയേക്കും

By Web TeamFirst Published Sep 16, 2020, 7:21 AM IST
Highlights

ഗാൽവാൻ സംഘര്‍ഷത്തിൽ ചൈനക്ക് കനത്ത പ്രഹരമേല്‍പിക്കാൻ സേനക്ക് കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി ഇന്നലെ ലോക്‌സഭയിൽ പറഞ്ഞിരുന്നു. 

ദില്ലി: ഇന്ത്യ-ചൈന സംഘര്‍ഷത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തിയേക്കും. ഇന്നലെ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധമന്ത്രി നൽകിയത്. ഗാൽവാൻ സംഘര്‍ഷത്തിൽ ചൈനക്ക് കനത്ത പ്രഹരമേല്‍പിക്കാൻ സേനക്ക് കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

'ഏപ്രിൽ മാസം മുതൽ ലഡാക്ക് അതിർത്തിയിൽ സൈന്യം സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. സംഘർഷത്തിനിടെ ചൈനീസ് ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിച്ചിട്ടുണ്ട്. അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യൻ സൈന്യം നിലക്കൊള്ളുന്നത്. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിനുള്ള നിശ്ചയദാർഢ്യത്തിൽ ആർക്കും സംശയം വേണ്ട. ഈ ഘട്ടത്തിൽ പാർലമെൻറ് സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കണം' എന്നും രാജ്നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു. 

അതേസമയം പ്രസ്താവനയല്ല, ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷസംഘടനകൾ ഇന്നലെ ബഹളം വച്ചെങ്കിലും ഈ ഘട്ടത്തിൽ സഭ സേനകൾക്കൊപ്പം നിൽക്കണമെന്നും അതിനാൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ച‍ർച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോക്‌സഭാ സ്പീക്ക‍ർ സ്വീകരിച്ചത്. അതിര്‍ത്തിയിലെ സാഹചര്യം പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം.

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഇതിനെതിരെ ഇന്നലെ ഇടതുപക്ഷ അംഗങ്ങൾ പാര്‍ലമെന്‍റ് കവാടത്തിൽ പ്രതിഷേധിച്ചിരുന്നു.

അതി‍‍ർത്തി സംഘർഷം: ചൈനീസ് ഭാഗത്ത് ഇന്ത്യൻ സൈന്യം കനത്ത നാശമുണ്ടാക്കിയെന്ന് രാജ്നാഥ് സിംഗ്

click me!