
ദില്ലി: ഇന്ത്യയുടെ അത്യാധുനിക മിസൈൽ സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയം. സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിസോ (SMART ) സംവിധാനമാണ് പരീക്ഷിച്ചത്. അന്തർവാഹിനിയിൽ നിന്നുള്ള ആണവ മിസൈൽ ആക്രമണത്തിനടക്കം സഹായിക്കുന്നതാണ് പരീക്ഷണം.
ഒഡിഷ തീരത്തെ വീലർ ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടാനായെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട വിവരത്തിൽ പറയുന്നു. ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് സംവിധാനം വികസിപ്പിച്ചത്.
ഡിആർഡിഒയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് കരുത്തേകുന്നതാണ് ഈ പരീക്ഷണം. അന്തർ വാഹിനികളുടെ കരുത്തിൽ വൻ മുന്നേറ്റമാണ് ഈ സംവിധാനത്തിലൂടെ ഇന്ത്യ കരസ്ഥമാക്കുന്നത്. തിങ്കളാഴ്ചയാണ് ലേസർ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്.