
ദില്ലി: ചൈനയുടെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ ജെ-20 സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ റഷ്യയുടെ അതിശക്തമായ എസ്-500 പ്രോമിത്യൂസ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 മിസൈൽ സംവിധാനത്തേക്കാൾ ഏറെ കരുത്തുറ്റതാണ് എസ്-500. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടന്നുവെന്നാണ് സൂചന. ചൈനയുടെയും പാകിസ്താന്റെയും ആധുനിക വ്യോമഭീഷണികളെ പ്രതിരോധിക്കാൻ ഈ സംവിധാനം ഇന്ത്യയെ സഹായിക്കും.
ഏകദേശം 600 കിലോമീറ്റർ ദൂരപരിധിയുള്ള എസ്-500 മിസൈലുകൾക്ക് ശത്രുക്കളുടെ സ്റ്റെൽത്ത് വിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും മാത്രമല്ല, ബഹിരാകാശത്തെ താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെപ്പോലും തകർക്കാൻ ശേഷിയുണ്ടെന്നാണ് വിവരം. സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകളെ തടയാൻ ഇതിന് സാധിക്കുമെന്നത് ഇന്ത്യയുടെ പ്രതിരോധ കവചത്തിന് വലിയ കരുത്തേകും. എസ്-400 സംവിധാനത്തിന് കണ്ടെത്താൻ പ്രയാസമുള്ള ചൈനീസ് വിമാനങ്ങളെ കൃത്യമായി നിരീക്ഷിക്കാനും തകർക്കാനും ഇതിലെ അത്യാധുനിക റഡാറുകൾക്ക് സാധിക്കും.
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്-500 മിസൈലുകൾ ഇന്ത്യയിൽ വെച്ച് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശവും റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ പൂർണ്ണമായ കൈമാറ്റവും ഇതിലൂടെ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഈ കരാർ യാഥാർത്ഥ്യമായാൽ ഏഷ്യയിലെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ മാറും. ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനികമായി വലിയ മേൽക്കൈ നേടാൻ ഈ നീക്കം ഇന്ത്യയെ സഹായിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam