
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക വർധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 5335 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. 3.39 ശതമാനം ആണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകൾ ഇത്തരത്തിൽ തുടർച്ചയായി വർധിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. 7 ശതമാനമാണ് സിക്കിമിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിൽ പ്രതിദിന കൊവിഡ് കണക്ക് 606 ലേക്കാണ് ഉയർന്നത്. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോണിൻറെ ഉപവകഭേദമായ XBB1.16 ആണെന്നാണ് വിവരം. വ്യാപനശേഷി കൂടുതലാണെങ്കിലും ഈ വകഭേദം ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കില്ല എന്നാണ് വിലയിരുത്തൽ. കേരളം ഉൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam