ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Published : Mar 03, 2026, 06:28 PM IST
us israel iran khamenei joint airstrike operation

Synopsis

ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്

ദില്ലി: പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.

ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലും കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലും സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇറാൻ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.

ആളപായവും വർധിക്കുകയാണ്. ആക്രമണം തുടങ്ങിയതിന് ശേഷം രാജ്യത്ത് 780ൽ അധികം പേർ കൊല്ലപ്പെട്ടതായി ഇറാനിലെ റെഡ് ക്രസന്റ് അറിയിച്ചു. എന്നാൽ ഈ കണക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഗൾഫ് രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഭവവും രാജ്യത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. രാജ്യത്തിന്റെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ കടന്നുപോകുന്നതും ഈ മേഖലയിലൂടെയാണ്. ഏതൊരു വലിയ തടസ്സവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം ആക്രമണങ്ങളിൽ ചില ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നത്.

സൈനിക കേന്ദ്രങ്ങൾക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളെയും നയതന്ത്ര കാര്യാലയങ്ങളെയും സംഘർഷം ബാധിച്ചു തുടങ്ങി. റിയാദിലെ യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ പതിച്ചു. തീപിടിത്തമുണ്ടായതോടെ എംബസി താൽക്കാലികമായി അടച്ചു. ഇറാനിയൻ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ യുഎസ് എംബസിയും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.യുഎഇയിൽ രണ്ട് ആമസോൺ ഡാറ്റാ സെന്ററുകളിൽ ഡ്രോൺ ആക്രമണമുണ്ടായി. ഇത് പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിൽ ക്ലൗഡ് സേവനങ്ങളെ ബാധിച്ചു. ബഹ്‌റൈനിലെ ഒരു കേന്ദ്രത്തിനും ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.

യുഎഇയിലെ ഫുജൈറയിലുള്ള എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ തകർന്നുവീണ് തീപിടിത്തമുണ്ടായി. ഒമാനിലെ ഒരു തുറമുഖത്തും ആക്രമണമുണ്ടായി. ആളപായമില്ലാതെ നാശനഷ്ടങ്ങൾ നിയന്ത്രിക്കാനായെന്ന് അധികൃതർ അറിയിച്ചു. വടക്കൻ ഇറാഖിൽ ഇറാനിയൻ കുർദിഷ് പോരാളികളുടെ ക്യാമ്പിന് നേരെയും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് ഏക വഴിയെന്ന് ഇന്ത്യ ആവർത്തിച്ചു.മേഖലയിലെ രാജ്യങ്ങളുമായും മറ്റ് പങ്കാളികളുമായും ഇന്ത്യ നയതന്ത്ര തലത്തിൽ ബന്ധപ്പെടുന്നുണ്ടെന്ന് സർക്കാർ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീരായുദ്ധത്തിൽ നടുങ്ങി ലോകം! പുതിയ പ്രതികരണവുമായി ഇന്ത്യ, ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം
'പേടിയ്ക്കേണ്ട, ഇന്ത്യയുടെ കൈയിൽ ആവശ്യത്തിന് എണ്ണയുണ്ട്'; ഇറക്കുമതി മുടങ്ങിയാലും എത്ര ദിവസം പിടിച്ചുനിൽക്കാമെന്ന് വെളിപ്പെടുത്തി കേന്ദ്രം