
ഇന്ത്യൻ വ്യോമസേനക്ക് (Airforce)കരുത്തായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ (Rafale) കൂടി എത്തി. ഇതോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയത്. അവസാനവിമാനം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് വിവരം. ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ റഫാല്‍ വിമാനങ്ങളെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.
2016 സെപതംബറില്‍ ഫ്രാന്‍സുമായി ഏര്‍പ്പെട്ട 59000 കോടി രൂപയുടെ കരാര്‍ അനുസരിച്ചാണ് റഫാല്‍ വിമാനമെത്തുന്നത്. അന്തരീക്ഷത്തില്‍ നിന്ന് ഉതിര്‍ക്കാവുന്ന മിസൈലുകളെ അടക്കം വഹിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളായിരുന്നു ഇന്ത്യ റഫാല്‍ വിമാനങ്ങളില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സേനയ്ക്ക് വന്‍കരുത്ത് നല്‍കുന്നതാവും മാറ്റങ്ങളോട് കൂടിയ പുത്തന്‍ റഫാല്‍ വിമാനങ്ങള്‍. വിമാനങ്ങളിലെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഇന്ത്യിലെത്തിച്ച ശേഷമാകും ചെയ്യുക. ഫ്രഞ്ച് വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ.
ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. ''സ്വർണ്ണക്കൂരമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമാണ് റഫാൽ യുദ്ധവിമാനങ്ങൾ.
'സ്വാഗതം, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ', റഫാലിനെ വരവേറ്റ് സൈന്യം
രാജ്യത്തിന് അഭിമാനമായി അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തി. ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''. ''ഡെൽറ്റ 63, Good Luck And Happy Hunting'', എന്ന് റഫാലിൽ നിന്ന് മറുപടി തിരികെയെത്തി. ഇന്ത്യൻ സൈന്യത്തിന് ഇത് അഭിമാനനിമിഷം.
സേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി
റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി. അംബാലയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും. അതിർത്തിയിലെ നിലവിലെ അന്തരീക്ഷത്തിൽ ഇത് ഏറെ പ്രധാനമാണെന്നും പ്രതിരോധമന്ത്രി കൂട്ടി ചേർത്തു.