
ദില്ലി : ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കിയ ഇന്ത്യ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി പാകിസ്താൻ യുഎൻ വേദികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെ യുഎൻ സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന പ്ലീനറി യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ വീണ്ടും ഇടപെടാൻ ശ്രമിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പാർവതനേനി ഹരീഷ് യോഗത്തിൽ സംസാരിക്കവേ, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താൻ നടത്തിയ പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങളോട് പ്രതികരിക്കാൻ ഇന്ത്യ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം യുഎൻ വേദിയെ അറിയിച്ചു.
പാകിസ്താന്റെ സ്ഥിരം പ്രതിനിധി ആസിം ഇഫ്തിഖർ അഹമ്മദിന്റെ പ്രസ്താവനകൾക്കെതിരെയാണ് ഇന്ത്യ രംഗത്തുവന്നത്. യുഎൻ സുരക്ഷാ കൗൺസിൽ അംഗമെന്ന പദവി ദുരുപയോഗം ചെയ്ത് പാകിസ്താൻ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി പാകിസ്താൻ യുഎൻ വേദികളെപ്പോലും വെറുതെ വിടുന്നില്ലെന്നും പാർവതനേനി ഹരീഷ് ശക്തമായ ഭാഷയിൽ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam