
ദില്ലി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിശദീകരിക്കുന്ന ദേശീയ സുരക്ഷാ തത്വം ഉടൻ. ദേശീയ സമഗ്ര സുരക്ഷാ നയമായ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍എസ്എസ്) ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമഗ്ര ദേശീയ സുരക്ഷാ-പ്രതിരോധ തത്വം കൊണ്ടുവരുന്നതിനായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2018ൽ ചർച്ചകൾ തുടങ്ങിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റാണ് ഇതിനായി നടപടികൾ ആരംഭിച്ചത്.
ഭീഷണികളെ സമഗ്രമായി മുന്‍കൂട്ടിക്കാണുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഊർജ്ജ സുരക്ഷ, ഹൈബ്രിഡ് ഭീഷണി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയിലൂന്നിയാണ് നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സമിതിക്ക് മുമ്പാകെ ഇതിനായി കരട് ഉടൻ സമർപ്പിക്കും. ദേശീയ സുരക്ഷ തത്വം വരുന്നതോടെ ആഭ്യന്തര, അതിർത്തി സുരക്ഷ സംബന്ധിച്ച് എഴുതപ്പെട്ട ഒരു മാർഗനിർദ്ദേശം ഉണ്ടാകും. കരട് മാഗ നിർദ്ദേശത്തിന്‍റെ അവസാന മിനുക്ക് പണിയിലാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്.