
ദില്ലി: അതിശക്തമായ ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.
ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേർ മരിച്ചുവെന്നും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ യുപി, ദില്ലി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. എത്ര ഗുരുതരമാണ് സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല. രാത്രി 11.30 യോടെ നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam