
ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ നിർദ്ദേശം നൽകിയത് ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടികാട്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സംഭവത്തിൽ അമേരിക്കക്ക് ഇന്ത്യയുടെ മറുപടി. അമേരിക്ക പറയുന്ന മുൻ റോ ഉദ്യോഗസ്ഥനായ വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ലെന്നാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. അമേരിക്കയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്ത്യ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കിയെന്ന ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. അമേരിക്കൻ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ട്. ഇതിനെതിരെ ആര് പ്രവർത്തിച്ചാലും കർശനമായി നേരിടുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ ഡയറക്ചർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി. മുൻ സൈനികൻ കൂടിയായ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനറെ ചിത്രം ഉൾപ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
പന്നുവിന്‍റെ താമസസ്ഥലം, പോകുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ അമേരിക്കൻ പിടിയിലുള്ള നിഖിൽ ഗുപ്ത എന്ന ഗുജറാത്ത് സ്വദേശിക്ക് കൈമാറിയത് വികാസ് യാദവായിരുന്നുവെന്നാണ് എഫ്ബിഐ ആരോപിക്കുന്നത്. പന്നുവിനെ വധിക്കാനുള്ള പദ്ധതി നിഖിൽ ഗുപ്ത തയ്യാറാക്കി. ഇതിന് അമേരിക്കയിൽ കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് കരാർ ഏൽപ്പിച്ചത് ഒരു അമേരിക്കൻ ഏജന്‍റിനെയായിരുന്നു. ഈ ഏജന്‍റ് മുഖേന അമേരിക്കൻ അന്വേഷണ ഏജൻസികൾ നിഖിൽ ഗുപ്തയെ നിരീക്ഷിച്ചപ്പോഴാണ് ഇയാളെ നിയന്ത്രിച്ചത് റോ ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവും ഇതേ രീതിയിൽ നടത്തിയെന്ന വിവരവും നിഖിൽ ഗുപ്ത നൽകിയെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ട്. വികാസ് യാദവിനെ കൈമാറാണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam