കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 3,617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ്. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1.73 ലക്ഷം പുതിയ കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 3,617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 35 ശതമാനം കുറവ് സംഭവിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 23 ലക്ഷത്തോളം പേർ. അതിനിടെ, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. എന്നാല്‍, പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയ ദില്ലിയിൽ മെയ് 31 മുതൽ അണ്‍ലോക്ക് തുടങ്ങും. ദിവസ വേതന തൊഴിലാളികൾക്കാകും ദില്ലിയിൽ ആദ്യ ഘട്ടത്തിൽ ഇളവ് അനുവദിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona