ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓർക്കണം.
ദില്ലി: അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓർക്കണം. വർഗ്ഗീയമായി ആളുകളെ ഇളക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയിൽ മുസ്ലിംങ്ങളെ പാർശ്വവൽക്കരിക്കുന്നു എന്നതിന് തെളിവാണ് അയോധ്യയിലെ പൂജയെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞത്.
ഇന്നലെയാണ് അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നിർവ്വഹിച്ചത്. രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെ തുടക്കം രാജ്യത്തിന്‍റെ സുവർണനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകൾ രാമന്‍റെ വിഗ്രഹം കഴിഞ്ഞിരുന്നത്. ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. രാമജന്മഭൂമി സ്വതന്ത്രമായെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ അഭിസംബോധനയിൽ പ്രഖ്യാപിച്ചിരുന്നു.
Read Also: യോഗി ആദിത്യനാഥിന്റെ പേര് തെറ്റിച്ച് മോദി; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്...