
ദില്ലി: പാകിസ്ഥാനിൽ നടന്ന ഇറാൻ യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിനോട് പ്രതികരിക്കാതെ ഇന്ത്യ. കൂടുതൽ വിവരങ്ങൾ പുറത്തുവന്ന ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വെടിനിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്ഥാനും സൗദി അറേബ്യയും ചേർന്നുള്ള സംയുക്ത പട്രോളിംഗ് എന്ന നിർദ്ദേശത്തിലും ഇന്ത്യക്ക് വിയോജിപ്പുണ്ട്. ഇന്നലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇ വിദേശകാര്യമന്ത്രിയുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഹോർമുസ് കടലിടുക്കിലെ സാഹചര്യവും ചർച്ചയായി. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് വാങ്ങിയ മരുന്നുകൾ ടെഹ്റാനിൽ എത്തിച്ചതായി ഇന്ത്യയിലെ ഇറാൻ അംബാസഡർ മൊഹമ്മദ് ഫത്താലി അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുറന്ന് സഹായം സ്വീകരിക്കാനടക്കം സൗകര്യം നല്‍കിയതിന് ഇന്ത്യയ്ക്ക് ഇറാൻ നന്ദി അറിയിച്ചു.
ഇസ്ലാമാബാദില്‍ വെച്ച് നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ധാരണയാകാതെ അമേരിക്കയും ഇറാനും പിരിഞ്ഞു. ആണവ വിഷയത്തിലും ഹോർമൂസിലും ലബനനൻ വെടിനിർത്തലിലും ഉടക്കിയാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് സൂചനകൾ. ചർച്ചയുപേക്ഷിച്ച് മടങ്ങിയ അമേരിക്കൻ വൈസ് പ്രസിഡണ്ടിന്റെ നീക്കം അമ്പരപ്പിച്ചെങ്കിലും തുടർസാധ്യതകൾ അവശേഷിക്കുന്നു എന്ന പ്രതീക്ഷയിലാണ് ഇറാൻ. ഇറാന് മുന്നിലുള്ളത് ഏറ്റവും മികച്ച അവസാനത്തെ ഓഫറാണെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം, കരയാക്രമണത്തിലേക്ക് അമേരിക്ക നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഇറാനെ ആക്രമിക്കുന്നത് തുടരുമെന്ന ഭീഷണി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെയുമാവർത്തിച്ചു. അതേസമയം സമഗ്രവും സ്ഥായിയുമായ കരാറിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam