
ദില്ലി: ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തിയാവും സുരക്ഷ സഖ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്ലാമിക മതമൗലിക വാദം ചെറുക്കുകയാണ് സുരക്ഷ സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം. സൈനിക രംഗത്തെ സാങ്കേതിക വിദ്യ പങ്കു വയ്ക്കാനുള്ള ധാരണയിലും രണ്ടു രാജ്യങ്ങളും ഒപ്പു വച്ചേക്കും. അയൺ ഡോം അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇസ്രയേൽ നല്കിയേക്കും എന്നാണ് വിവരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദർശനം തുടരുകയാണ്.
ഇസ്രയേലൽ എത്തിയ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി പ്രത്യേക ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റായ നെസ്സെറ്റിനെ പ്രധാമന്ത്രി ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും. വ്യാഴാഴ്ച രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രത്യേക പലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇറാനിൽ സംഘർഷ സാധ്യത നിലനില്ക്കുന്നെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മാറ്റമുണ്ടാകില്ല.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം പൂർണ്ണമായി ഉപേക്ഷിച്ചാണ് മോദി ഇസ്രയേലിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കുറ്റപ്പെടുത്തി. ബഞ്ചമിൻ നെതന്യാഹു പലസ്തീനിയൻ പൗരൻമാർക്കെതിരെ അക്രമം തുടരുമ്പോഴാണ് നരേന്ദ്ര മോദി സന്ദർശനത്തിലൂടെ ഇതിന് അംഗീകാരം നല്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam