
ദില്ലി: പുൽവാമയിൽ (Pulwama) തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം (Army) വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്ഷേ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ഇന്നലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പൊലീസ് സംഘത്തിന് സാധിച്ചില്ല.
പരിക്കേറ്റ 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ ഒളിച്ച പ്രദേശത്തെ കുറിച്ചുള്ള സൂചനകൾ കിട്ടിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് ലോക്ഡൗണുകൾ നേരിട്ട ശേഷം കശ്മീരിൽ വിനോദ സഞ്ചാര മേഖലയടക്കം സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണങ്ങൾ വര്‍ദ്ധിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam