
ദില്ലി: കഴിഞ്ഞ വർഷം റാസൽഖൈമ തീരത്ത് ചെറു വിമാനം അപകടത്തിൽപ്പെട്ട് മരിച്ച ഇന്ത്യൻ വംശജനായ ഡോക്ടറുടെ സ്മരണക്കായി ഉഗാണ്ടയിൽ രണ്ട് പള്ളികൾ നിർമിക്കും. പാകിസ്ഥാൻ വനിത പൈലറ്റ് നിയന്ത്രിച്ച ലഘു വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണതിനെ തുടർന്നാണ് ഡോ. സുലൈമാൻ അൽ മജീദ് മരിച്ചത്. പള്ളികൾ പണിയുകയോ അവയുടെ നിർമ്മാണത്തിന് സംഭാവന നൽകുകയോ ചെയ്യുന്നത് ഇസ്ലാമിൽ ജീവകാരുണ്യ പ്രവർത്തനമായി കണക്കാക്കും. യുകെയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് ഡോക്ടറുടെ സ്മരണക്കായി പള്ളി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി പണം സ്വരൂപിക്കാൻ ക്യുആർ കോഡുകൾ അടങ്ങിയ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.
കണക്കുകൂട്ടിയതിലും കൂടുതൽ പണം ലഭിച്ചതിനാൽ ഒന്നിന് പകരം ഇപ്പോൾ രണ്ട് പള്ളികൾ നിർമ്മിക്കാൻ സാധിച്ചുവെന്ന് സംഘാടകർ പറഞ്ഞു. നിർമാണം അടുത്ത വർഷം ഹജ്ജിന് മുമ്പ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎഇയിൽ ജനിച്ചു വളർന്ന ഡോ. സുലൈമാൻ, യുകെയിലെ കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്ലിനിക്കൽ ഫെലോ ആയിരുന്നു. പലസ്തീൻ വിഷയത്തിൽ അദ്ദേഹം സജീവമായി പ്രതികരിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ എന്ന പദത്തിന് പകരം റസിഡന്റ് ഡോക്ടർമാർ എന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.