മലയാളി തീർത്ഥാടകർ നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ കുടുങ്ങിയ സംഭവം ; ഇടപെടലുമായി നേപ്പാളിലെ ഇന്ത്യൻ എംബസി

By Web TeamFirst Published Jun 27, 2019, 12:49 PM IST
Highlights

ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് കൈലാസയാത്രക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയിലെ ഹില്‍സയിലും സമീപപ്രദേശങ്ങളിലുമായി മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. 

ദില്ലി: കൈലാസയാത്രക്ക് പോയ മലയാളികള്‍ നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ കുടുങ്ങിയ സംഭവത്തില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇടപെട്ടു.  തീര്‍ത്ഥാടകരെ ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയായ നേപ്പാള്‍ഗഞ്ചില്‍ എത്തിക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു.

ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് കൈലാസയാത്രക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയിലെ ഹില്‍സയിലും സമീപപ്രദേശങ്ങളിലുമായി മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ഇവരെ കൊണ്ടുപോയ നേപ്പാളിലെ ടൂര്‍ ഏജന്‍സി നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

തുടര്‍ന്നാണ്  തീര്‍ത്ഥാടകരെ ഹെലികോപ്ടറില്‍ നേപ്പാള്‍ ഗഞ്ചിലെത്തിക്കാമെന്ന്  എംബസി അറിയിച്ചത്. അതിനുള്ള നടപടികളും അവര്‍ ആരംഭിച്ചുകഴിഞ്ഞു. നേപ്പാള്‍ഗഞ്ചില്‍ നിന്ന് ലഖ്നൗ വിമാനത്താവളത്തിലേക്കെത്തിക്കുന്ന തീര്‍ത്ഥാടകരെ ഇന്ന് രാത്രി തന്നെ നാട്ടിലേക്ക് അയയ്കുമെന്നാണ് വിവരം. 


 

click me!