
ദില്ലി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പർവേസ് മുഷറഫിന്‍റെ ബന്ധുവിന്‍റെ വീട്ടിലെ വിവാഹ പാര്‍ട്ടിയില്‍ പാട്ടുപാടിയ ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം. റാപ് ഗായകന്‍ മിക സിംഗിനെയാണ് ബഹിഷ്കരിച്ചത്. മിക സിംഗിനെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം നിയമ നടപടി നേരിടേണ്ടി വരുമെന്നും ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് ഗുപ്ത വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, മില്‍ക സിംഗ് രാജ്യതാല്‍പര്യത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പർവേസ് മുഷറഫിന്‍റെ കോടീശ്വരനായ ബന്ധുവിന്‍റെ മകളുടെ വിവാഹ പാര്‍ട്ടിയിലാണ് മിക സിംഗ് പരിപാടി അവതരിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു പ്രതിഫലം.
14 അംഗ സംഘമായിരുന്നു പരിപാടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സംഗീത പരിപാടി ട്വിറ്ററില്‍ വൈറലായി. നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിനിമകളും സാംസ്കാരിക പരിപാടികളും പാകിസ്ഥാനും നിരോധിച്ചിരുന്നു.