
മുംബൈ : ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനലിൽ നിന്ന് ഇന്ത്യൻ പതാക വഹിക്കുന്ന 'ജഗ് ലാഡ്കി' എന്ന കപ്പൽ സുരക്ഷിതമായി യാത്ര തിരിച്ചു. ഫുജൈറ ഓയിൽ ടെർമിനലിന് നേരെ ആക്രമണമുണ്ടായ സമയത്ത് അവിടെ വെച്ച് എണ്ണ നിറയ്ക്കുകയായിരുന്ന കപ്പൽ ഇന്ന് സുരക്ഷിതമായി പുറപ്പെട്ടുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
മാർച്ച് 14 ന്, ഇന്ത്യൻ പതാകയുള്ള കപ്പലായ ജഗ് ലാഡ്കി യുഎഇയിലെ ഫുജൈറയിൽ ക്രൂഡ് ഓയിൽ കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ്, എണ്ണ ടെർമിനൽ ഇറാൻ ആക്രമിച്ചത്. ഫുജൈറയിൽ നിന്ന് സുരക്ഷിതമായി യാത്ര തിരിച്ച കപ്പലും അതിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് പെട്രോളിയം വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഫുജൈറയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ എണ്ണ ടാങ്കറിനെ നാവിക സേന അനുഗമിക്കുന്നുണ്ട്.ഇന്ത്യൻ ടാങ്കറുകൾക്കും കപ്പലുകൾക്കും സുരക്ഷ ഒരുക്കാനായി ഗൾഫ് മേഖലയിൽ ഇന്ത്യൻ യുദ്ധകപ്പലുകളെ വിന്യസിച്ചിട്ടുമുണ്ട്. നിലവിൽ 24 ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്ക് വരികയാണ്. യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 276 പേരെ വിവിധ കമ്പനികൾ ഇതിനകം ഒഴിപ്പിച്ചു. കുടുതൽ ഇന്ത്യൻ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്ന് വരുന്നതിലും ചർച്ച തുടരുകയാണ്.
ശനിയാഴ്ചയാണ് യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനൽ ആക്രമിക്കപ്പെട്ടത്. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെര്‍മിനലുകൾ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ വൻ നാശനഷ്‌ടമുണ്ടായി. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായി. ഇതോടെ എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam