സാങ്കേതിക പ്രശ്നം; ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വൈകുന്നു, ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ

Published : May 11, 2020, 05:02 PM ISTUpdated : May 11, 2020, 05:04 PM IST
സാങ്കേതിക പ്രശ്നം; ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വൈകുന്നു, ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ

Synopsis

നാല് മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ


ദില്ലി: രാജ്യത്ത് നാളെ മുതൽ പുനരാരംഭിക്കുന്ന ട്രെയിൻ സർവ്വീസുകളുടെ ബുക്കിംഗ് വൈകിട്ട് ആറുമണിക്കായിരിക്കും ആരംഭിക്കുകയെന്ന് റെയിൽവേ, നാല് മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് സമയം നീട്ടിവച്ചത്. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ആറ് മണിയോടെ ബുക്കിംഗ് തുടങ്ങാൻ കഴിയുമെന്നാണ് അറിയിപ്പ്.

മെയ് 13 മുതലാണ്  കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടർ തുറക്കില്ല. ഓൺലൈൻ വഴി മാത്രമാണ് ബുക്കിം​ഗ്. ഐആർസിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം അടക്കം 15 പ്രധാന ന​ഗരത്തിലേക്കാണ് സർവീസ്. 

ലോക്ക് ഡൗൺ ആരംഭിച്ച് 50 ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവെ വീണ്ടും സർവീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതൽ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ദില്ലിയിൽ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സർവ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്കുള്ള മടക്ക സർവ്വീസും ഉണ്ടാകും. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളിൽ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കൺഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക് മാസ്കും നിർബന്ധമാണ്. 

ദില്ലി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം–ദില്ലി ട്രെയിനുകൾ ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സർവീസ് നടത്താനാണ് ആലോചന. ദില്ലിയിൽ നിന്നുളള ആദ്യ ട്രെയിൻ 13 നും തിരുവനന്തപുരത്ത് നിന്നുളള ആദ്യ ട്രെയിൻ 15 നും സർവീസ് നടത്തുമെന്നാണ് സൂചന. ഹൗറ, രാജേന്ദ്രനഗർ, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുർ, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗർത്തല, ഭുവനേശ്വർ, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളിൽ നിന്നും ദില്ലിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകളുണ്ട്.

രാജധാനി നിരക്കായിരിക്കും സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് ഈടാക്കുക എന്നാണ് സൂചന. തത്കാൽ, പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ദില്ലി-തിരുവനന്തപുരം ട്രെയിനിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടാവുക. എറണാകുളം ജം​ഗ്ഷനിലും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമായിരിക്കും സ്റ്റോപ്പുകൾ ഉണ്ടാവുക. മം​ഗളൂരുവിലും ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും.

ഒരു ദിവസം 300 ട്രെയിനുകൾ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളിൽ മടക്കി എത്തിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും ഇതിന് പുറമെയുള്ള കോച്ചുകൾ സർവ്വീസിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോഴാണ് ട്രെയിൻ സർവ്വീസ് തുടങ്ങാൻ തീരുമാനം. 

ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിരുന്നു. ടിക്കറ്റ് കൺഫേം മെസേജ് കിട്ടിയവ‍ർ മാത്രമേ ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ടിക്കറ്റ് ലഭിച്ചവരുടെ വാഹനങ്ങൾ മാത്രമേ ഇനി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കേറ്റി വിടു. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം. കോച്ചുകളിൽ കേറുന്ന ഘട്ടത്തിലും ഇറങ്ങുന്ന ഘട്ടത്തിലും സാനിറ്റൈസ‍ർ ഉപയോ​ഗിച്ച് കൈകഴുകണം.

സ്ക്രീനിം​ഗ് നടത്തിയാവും യാത്രക്കാരെ കോച്ചുകളിലേക്ക് പ്രവേശിപ്പിക്കുക. ഏതെങ്കിലും തരത്തിൽ രോ​ഗലക്ഷണമുള്ളവരെ ഒരു കാരണവശാലും യാത്ര ചെയ്യാൻ അനുവ​ദിക്കില്ല. പുറപ്പെടുന്ന സ്റ്റേഷനിലേയും എത്തിച്ചേരുന്ന സ്റ്റേഷനിലേയും സ‍ർക്കാരുകൾ നി‍ർദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോളിനോട് യാത്രക്കാ‍ർ പൂർണമായും സഹകരിക്കണം. യാത്രയിലുടനീളം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും വേണം. 

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?