
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയിൽ. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറാനിൽ പഠിക്കാൻ പോയ ജമ്മു കശ്‌മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വിനോദസഞ്ചാരികളെയും സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യാക്കാരെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam