
ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വൈകുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാരെ പ്രകോപിപ്പിക്കാറുള്ള പതിവ് കാഴ്ചയാണ്. എന്നാൽ, അമൃത്സറിലേക്ക് പോകേണ്ട വിമാനം കാലാവസ്ഥാ വ്യതിയാനം മൂലം ഡൽഹിയിലേക്ക് തിരിച്ചുവിട്ടപ്പോൾ, അവിടെ കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. വിമാനത്തിലെ എയർ ഹോസ്റ്റസ് യാത്രക്കാരുമായി പഞ്ചാബി ഭാഷയിൽ നടത്തിയ രസകരമായ സംഭാഷണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്.
ബൽദീപ് സിംഗ് എന്ന യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ഹൃദ്യമായ രംഗങ്ങളുള്ളത്. അമൃത്സറിൽ ഇറങ്ങേണ്ട വിമാനം മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്ക് മാറ്റിയപ്പോൾ യാത്രക്കാർ സ്വാഭാവികമായും അസ്വസ്ഥരായിരുന്നു. എന്നാൽ അവർക്കിടയിലേക്ക് എത്തിയ എയർ ഹോസ്റ്റസ് തമാശരൂപേണ പഞ്ചാബിയിൽ ചോദിച്ചു, 'എനിക്ക് അമൃത്സറിൽ പോയി കുൽച്ച കഴിക്കണമായിരുന്നു, നിങ്ങളിവിടെ ചോലെ ബട്ടൂരയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണോ? സത്യം പറഞ്ഞാൽ എനിക്കും ഇപ്പോൾ വീട്ടിൽ പോയാൽ മതിയെന്നുണ്ട്!' അവരുടെ ഈ നിഷ്കളങ്കമായ മറുപടി വിമാനത്തിനുള്ളിൽ വലിയ ചിരി പടർത്തി. ജോലിഭാരത്തിനിടയിലും വീട്ടിലെത്താനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അവർ തുറന്നുപറഞ്ഞത് യാത്രക്കാർക്ക് അവരോടുള്ള അടുപ്പം വർദ്ധിപ്പിച്ചു.
സംഭാഷണം നീണ്ടതോടെ യാത്രക്കാരിലൊരാൾ അവർ അമൃത്സർ സ്വദേശിയാണോ എന്ന് ചോദിച്ചു. താൻ അമൃത്സറിലെ ഇന്ന സ്ഥലത്തുനിന്നാണെന്ന് അവർ പറഞ്ഞപ്പോൾ, വിമാനത്തിലുണ്ടായിരുന്ന കുട്ടികൾ ആവേശത്തോടെ ടഞങ്ങളും അവിടെ നിന്നാണ്' എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ വിമാനത്തിനുള്ളിൽ കൈയടിയും സന്തോഷപ്രകടനങ്ങളും ഉയർന്നു. വിമാനം വൈകിയതിന്റെ സങ്കടം മറന്ന് യാത്രക്കാർ ഒന്നടങ്കം ആ നിമിഷം ആഘോഷമാക്കി. ഡൽഹിയിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയ ശേഷമാണ് ഈ വീഡിയോ പകർത്തിയത്. ഇൻഡിഗോ ജീവനക്കാർ വളരെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് തങ്ങളെ കൈകാര്യം ചെയ്തതെന്ന് വീഡിയോ പങ്കുവെച്ച വ്ലോഗർ കുറിച്ചു.
മോശം കാലാവസ്ഥ കാരണം വിമാനങ്ങൾ വൈകുമ്പോൾ ജീവനക്കാരോട് തട്ടിക്കയറുന്ന പ്രവണതയ്ക്ക് വിരുദ്ധമായി, സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറിയ യാത്രക്കാരെയും പക്വതയോടെ ഇടപെട്ട എയർ ഹോസ്റ്റസിനെയും സോഷ്യൽ മീഡിയ അഭിനന്ദിച്ചു. 'മനുഷ്യത്വപരമായ ഇടപെടലുകൾക്ക് ഏത് പിരിമുറുക്കത്തെയും ഇല്ലാതാക്കാൻ കഴിയും' എന്നായിരുന്നു വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam