
മുംബൈ: മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 12 മണിക്കൂറിന് ശേഷം ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മൂടൽമഞ്ഞ് കാരണം വിമാനം ഇൻഡിഗോ 6E 5319 ഗുവാഹത്തിയിലിറത്താതെ ബംഗ്ലാദേശിലെ ധാക്കയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കാലാനസ്ഥ അനുകൂലമായ ശേഷമാണ് ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലിനാണ് ധാക്കയിൽ എത്തിയത്. ആഭ്യന്തര യാത്രയായതിനാൽ പലരും പാസ്പോർട്ട് എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ മണിക്കൂറുകൾ ധാക്കയിൽ വിമാനം ലാൻഡ് ചെയ്തെങ്കിലും ആർക്കും പുറത്തിറങ്ങാനായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
യാത്രക്കാരെ കൃത്യമായ വിവരങ്ങൾ യഥാസമയം അറിയിക്കുകയും ലഘുഭക്ഷണം നൽകുകയും ചെയ്തുവെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. അസൗകര്യത്തിൽ ക്ഷമാപണം നടത്തിയതായും ഇൻഡിഗോ അറിയിച്ചു. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ ഒമ്പത് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെന്നും യാത്രക്കാർ പരാതിപ്പെട്ടു. ബംഗ്ലാദേശിൽ പുലർച്ചെ നാലിനാണ് എത്തിയത്. എന്നാൽ നാല് മണിക്കൂറിന് ശേഷമാണ് അടുത്ത ക്രൂ എത്തിയത്. ഇത്രയും സമയം വിമാനത്തിൽ വെറുതെയിരുന്നുവെന്നും യാത്രക്കാർ ആരോപിച്ചു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ 24 പ്രകാരം, ഇൻഡിഗോ വിമാനം വെള്ളിയാഴ്ച രാത്രി 8.20 ന് മുംബൈയിൽ നിന്ന് പുറപ്പെടുകയും രാത്രി 11.10 ന് ഗുവാഹത്തിയിൽ ഇറങ്ങുകയും ചെയ്യണം. എന്നാൽ മൂന്ന് മണിക്കൂർ വൈകി രാത്രി 11.20 ഓടെയാണ് വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. പരമാവധി മൂന്ന് മണിക്കൂറാണ് മുംബൈ-ഗുവാഹത്തി ദൂരം. 2080 കിലോമീറ്ററാണ് ദൂരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam