
ദില്ലി: കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം അടച്ചിട്ട നടപടി തെറ്റായിപ്പോയെന്ന് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തിനിടെയാണ് രാജീവ് ബജാജ് ഇക്കാര്യം പറഞ്ഞത്. ഇതൊരു ക്രൂരമായ നീക്കമായിപ്പോയി. കൊവിഡിനൊപ്പം ജീവിക്കുകതയെന്നതാണ് സർക്കാർ നയം. ജനങ്ങൾ അതിനെ അംഗീകരിക്കാൻ സമയമെടുക്കുമെന്നും രാജീവ് ബജാജ് പറഞ്ഞു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ ( യൂറോപ്പ്, അമേരിക്ക) മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാൽ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യൻ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ല.
വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കൊവിഡിൽ അടിപതറി വീണെങ്കിൽ ലോകത്തെവിടെയും കൊവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം. സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോൾ മാത്രമാണ് കൊവിഡൊരു ആഗോളപ്രശ്നമായി മാറിയത്. ആഫ്രിക്കയിൽ എല്ലാ വർഷവും എട്ടായിരത്തോളം കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല - രാജീവ് ബജാജ് പറഞ്ഞു.
അതേസമയം ലോക്ക് ഡൗണിൽ അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചതായി രാഹുൽ ഗാന്ധി വീഡിയോ സംവാദത്തിൽ പറഞ്ഞു.
കൊവിഡിനെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കോൺഗ്രസിൻ്റെ നിലപാടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യം അടച്ചിട്ട നടപടി തെറ്റായിപ്പോയെന്നും രാഹുൽ ആവർത്തിച്ചു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് പോലും ലോക്ക് ഡൗൺ നടപ്പാക്കിയതായി കേട്ടിട്ടില്ല. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരേയും ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ക് ഡൗൺ ഗുരുതരമായി ബാധിച്ചു. അഭയം തേടാൻ ഒരു ഇടമില്ലാത അവർ കഷ്ടപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് കൊവിഡ് രോഗികളുടെ എണ്ണം പല മടങ്ങ് വർധിച്ച ഒരേ ഒരു രാജ്യമാണ് ഇന്ത്യ.
കൊവിഡിനെ നേരിടുന്നതിൽ ലോക്ക് ഡൗൺ പരാജയമായി. സംസ്ഥനങ്ങളേയും മുഖ്യമന്ത്രിമാരേയും മുൻനിർത്തി വേണമായിരുന്നു കൊവിഡിനെ നേരിടാൻ എന്നാൽ ഇവിടെ അധികാരം പിടിച്ചെടുക്കാനുള്ള അവസരമായാണ് കേന്ദ്രസർക്കാർ കൊവിഡിനെ ഉപയോഗപ്പെടുത്തിയത് - കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam